സഞ്ജു തിളങ്ങി; സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് പരമ്പര

 

ഹരാരെ: സിംബാബ്‍വെക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര, രണ്ടാം ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ അഞ്ചു വിക്കറ്റിനാണ് സിംബാബ്‍വെയെ തകർത്തത്. 39 പന്തിൽ 43 റൺസെടുത്ത് പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സിംബാബ്‍വെ കുറിച്ച 162 റൺസ് വിജയലക്ഷ്യം ഇന്ത്യ 25.4 ഓവറിൽ നിസാരമായി മറികടക്കുകയായിരുന്നു. 

സിംബാബ്‌വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ശുഭ്മാന്‍ ഗില്ലിന് പകരം നായകന്‍ കെ.എല്‍.രാഹുലാണ് ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രാഹുലിന് താളം കണ്ടെത്താനായില്ല. വെറും ഒരു റണ്‍ മാത്രം നേടിയ രാഹുലിനെ വിക്ടര്‍ ന്യായുച്ചി വിക്കറ്റിന് മുന്നില്‍ കുടുക്കി. രാഹുലിന് പകരം ഗില്‍ ക്രീസിലെത്തി. ഗില്ലും ധവാനും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി.  എന്നാല്‍ ടീം സ്‌കോര്‍ 47-ല്‍ നില്‍ക്കേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ധവാന്‍ പുറത്തായി. 21 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളുടെ സഹായത്തോടെ 33 റണ്‍സെടുത്ത് ധവാന്‍ മടങ്ങി.

ധവാന് പകരം വന്ന ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തി. 13 പന്തുകള്‍ നേരിട്ട കിഷന്‍ വെറും ആറുറണ്‍സ് മാത്രമെടുത്ത് മടങ്ങി. 14-ാം ഓവറില്‍ അനാവശ്യ ഷോട്ട് കളിച്ച് ഗില്ലും പുറത്തായി. 34 പന്തുകളില്‍ നിന്ന് ആറുബൗണ്ടറികള്‍ സഹിതം 33 റണ്‍സെടുത്ത ഗില്ലിനെ യോങ്വെ പുറത്താക്കി.  

അഞ്ചാം വിക്കറ്റില്‍ സഞ്ജു സാംസണും ദീപക് ഹൂഡയും ക്രീസിലൊന്നിച്ചു. സഞ്ജുവും ഹൂഡയും അനായാസം ബാറ്റുവീശിയതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. സഞ്ജുവായിരുന്നു കൂടുതല്‍ ആക്രമണകാരി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വിജയത്തിന് തൊട്ടരികില്‍ വെച്ച് ഹൂഡ പുറത്തായി. 36 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത ഹൂഡയെ സിക്കന്ദര്‍ റാസ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന അക്ഷര്‍ പട്ടേലിനെ (6*) കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചു. സിക്‌സടിച്ചുകൊണ്ടാണ് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചത്.  

സിംബാബ്‌വെയ്ക്ക് വേണ്ടി ലൂക്ക് യോങ്വെ രണ്ടുവിക്കറ്റെടുത്തപ്പോള്‍ ടനക ഷിവാന്‍ഗ, വിക്ടര്‍ ന്യായുച്ചി, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ 38.1 ഓവറിൽ 161 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. സിംബാബ്‍വെ ബാറ്റിങ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. 42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണ് സിംബാബ്‍വെയുടെ ടോപ് സ്കോറർ. 47 പന്തിൽ 39 റൺസുമായി റിയാൻ ബുള്‍ പുറത്താകാതെ നിന്നു. ഇന്നസെന്‍റ് കയ, സിക്കന്ദർ റാസ എന്നിവർ 16 റൺസ് വീതം നേടി. ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് ജയിച്ചിരുന്നു.
 
ഇന്ത്യയ്ക്ക് വേണ്ടി ശാര്‍ദൂല്‍ ഠാക്കൂര്‍ മൂന്നുവിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീത് വീഴ്ത്തി.