അലിഅക്ബർ സംവിധാനം ചെയ്യുന്ന ‘പുഴ മുതൽ പുഴ വരെ’ സിനിമയ്ക്ക് എ സർട്ടിഫക്കറ്റ്. മലബാർ കലാപത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിൽ അടിപിടിയും രക്തച്ചൊരിച്ചിലും ഉണ്ടാകും അത് ഒഴിവാക്കാൻ പറ്റില്ല. അതാണ് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ കാരണമെന്നും അല്ലാതെ ചിത്രത്തിൽ റേപ്പ്, സ്ത്രീപീഡനം തുടങ്ങിയ ഒന്നും കാണിക്കുന്നില്ലെന്നും സംവിധായകൻ പറഞ്ഞു.
പാർവതി അംഗമായ കേരളത്തിലെ സെൻസർ ബോർഡ് കണ്ടിരുന്നു. അവർ ഈ ചിത്രം ബോംബെയിലെ ഹയർ കമ്മറ്റിക്ക് മുന്നിൽ സമർപ്പിച്ചു. ഹയർ കമ്മറ്റി ചില കട്ടുകൾ പറഞ്ഞു ‘എ’ സർട്ടിഫിക്കറ്റോടെ ചിത്രത്തിന് പ്രദർശനാനുമതി നൽകി. പക്ഷേ കേരള സെൻസർ ബോർഡ് മൂന്നാമതൊരു കമ്മറ്റിയുടെ അഭിപ്രായത്തിനു ചിത്രം അയച്ചു എന്നാണു അറിഞ്ഞത്. വീണ്ടും ബോംബെയിൽ പോയ ചിത്രത്തിന് മുൻപ് പറഞ്ഞ കട്ടുകളോടെ പ്രദർശിപ്പിക്കാൻ വീണ്ടും അനുമതി നൽകിയിരിക്കുകയാണ്. ഹയർ കമ്മറ്റിയിലേക്ക് ചിത്രം അയക്കാനുള്ള അധികാരം കേരളത്തിലെ സെൻസർബോർഡിനുണ്ട്. ആ അധികാരം അവർ വിനിയോഗിക്കുകയായിരുന്നു. അത് നമുക്ക് ചോദ്യം ചെയ്യാൻ അവകാശമില്ല. സാധാരണ ഗതിയിൽ നിർമാതാവിന് ഒരു കാരണം കാണിക്കൽ നോട്ടീസ് അയയ്‌ക്കേണ്ടതാണ്. പക്ഷേ അത്തരത്തിലുള്ള ഒരു അറിയിപ്പുമില്ലാതെയാണ് രണ്ട് പ്രാവശ്യവും ചിത്രം അയച്ചത്. കാരണം എന്താണെന്ന് എനിക്കറിയില്ല. രണ്ട് തവണ കമ്മറ്റി കൂടി ചിത്രം കണ്ടതിൽ എനിക്ക് നല്ല ഒരു ചെലവ് വന്നിട്ടുണ്ട്. എന്നും അലിഅക്ബർ പറഞ്ഞു.
ചിത്രത്തിൽ പറയുന്ന കാര്യങ്ങൾ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുകയാണ് പതിവ്. പക്ഷേ അത്തരമൊരു ആവശ്യവും ഉന്നയിക്കാതെ നേരിട്ട് ചിത്രം ഹയർ കമ്മറ്റിക്ക് അയക്കുകയായിരുന്നു. ഇതിൽ മറ്റാരുടെയോ രാഷ്ട്രീയം ഉണ്ടെന്നാണ് താൻ കരുതുന്നതെന്നും രാമസിംഹൻ വ്യക്തമാക്കി. എന്നാൽ ഇതിൽ പരാതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഓണത്തിന് മുൻപ് റിലീസ് ചെയ്യാനായിരുന്നു പ്ലാൻ ചെയ്തത്. സെൻസർ ബോർഡ് ഇത്തരത്തിൽ മൂന്നു മാസത്തോളം വൈകിച്ചതുകൊണ്ടു അത് നടന്നില്ല. ചിത്രം ഓണത്തിന് ശേഷം റിലീസ് ചെയ്യാം എന്നാണ് ഇപ്പോഴത്തെ തീരുമാനം.
















