പബ്ജി കളിക്കുന്നത് വിലക്കിയ അമ്മയെ പതിനാറുകാരൻ വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. സംഭവത്തിൽ പതിനാറുകാരനെ കസ്റ്റഡിയിലെടുത്തു. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് കുട്ടി കോല നടത്തിയത്. വീഡിയോ ഗെയിമിന് കുട്ടി അടിമയായിരുന്നുവെന്നും അമ്മയെ വെടിവെച്ച് കൊന്ന ശേഷം മൃതദേഹത്തിന് മൂന്ന് ദിവസം കാവലിരുന്നതായും പോലീസ് പറഞ്ഞു.
40 വയസ്സുള്ള അമ്മ സാധനയ്ക്കും 10 വയസ്സുള്ള സഹോദരിക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. സഹോദരിയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് കുട്ടി കൃത്യം നടത്തിയത്. അച്ഛൻ കൊൽക്കത്തയിൽ സൈനിക ഉദ്യോഗസ്ഥനാണ്. ഫോണിൽ ഗെയിം കളിക്കുന്നതിന് ഞായറാഴ്ച അമ്മയും കുട്ടിയും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. പിന്നാലെ പിതാവിന്റെ ലൈസൻസുള്ള തോക്ക് എടുത്ത് അമ്മയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ദുർഗന്ധം വരാതിരിക്കാൻ റൂം ഫ്രഷ്നർ സ്പ്രേ ചെയ്തുകൊണ്ടിരുന്നതായി അവർ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ദുർഗന്ധം വമിച്ചതോടെ കുട്ടി അച്ഛനെ വിളിച്ച് അമ്മയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു. പിതാവ് പോലീസിനെ വിളിച്ചു. വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഇലക്ട്രീഷ്യൻ വീട്ടിൽ വന്ന് അമ്മയെ കൊലപ്പെടുത്തിയെന്നാണ് കുട്ടി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഈസ്റ്റ് ലക്‌നൗ എഡിസിപി ഖാസിം ആബിദി പറഞ്ഞു. കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയിട്ടുണ്ട്.
















