പ്രേക്ഷകപ്രീതി നേടിയ ‘ഹോം’ സിനിമ സംസ്ഥാന ചലച്ചിത്ര അവാർഡിന് പരിഗണിക്കാത്തതിൽ രൂക്ഷവിമർശനവുമായി ഇന്ദ്രൻസും മഞ്ജുപിള്ളയും. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ലെന്ന് ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജൂറിക്ക് സിനിമ കാണാൻ അവസരം നൽകിയിട്ടുണ്ടാവില്ല. ഹൃദയത്തോടൊപ്പം ചേർത്തുവെക്കാവുന്ന സിനിമയാണ് ‘ഹോം’. തൻറെ ‘ഹോം’ തകർത്തതിൽ വേദനയുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞു.
ചലച്ചിത്ര പുരസ്‌കാരത്തിൽ ‘ഹോം’ പരിഗണിക്കാതിരുന്നതിൽ വിഷമമുണ്ടെന്ന് മഞ്ജുപിള്ള പറഞ്ഞു. പത്താം ക്ലാസിൽ മാർക്ക് കുറയുമ്പോൾ തോന്നുന്ന ഒരു സങ്കടമില്ലേ, അതുപോലെ. വ്യക്തിപരമായ പുരസ്‌കാരങ്ങളെക്കുറിച്ചല്ല പറയുന്നത്. സിനിമയെക്കുറിച്ച് മാത്രമാണ് തന്റെ വിഷമം. അത്രയുമേറെ ചർച്ച ചെയ്യപ്പെട്ട ജനങ്ങൾ സ്‌നേഹിച്ച ഒരു സിനിമയായിരുന്നു ‘ഹോം’. സിനിമയെ ഒരു വിഭാഗത്തിലും പുരസ്‌കാരത്തിന് പരിഗണിക്കാത്ത കാരണം എന്തെന്ന് മനസിലാകുന്നില്ലെന്നും മഞ്ജുപിള്ള ചൂണ്ടിക്കാട്ടി.
അതേസമയം, ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന ചലച്ചിത്ര അക്കാദമി രംഗത്തെത്തി. അന്തിമ ജൂറി പരിഗണിച്ച 29 ചിത്രങ്ങളിൽ ‘ഹോം’ സിനിമ ഉണ്ടായിരുന്നുവെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി. സിനിമ കണ്ടതിൽ ഡിജിറ്റൽ തെളിവുണ്ടെന്നും അക്കാദമി മാധ്യമങ്ങളെ അറിയിച്ചു.
അവാർഡ് ജൂറി ‘ഹോം’ സിനിമ കാണാതിരിക്കില്ലെന്ന് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ കമൽ പറഞ്ഞു. സിനിമ കണ്ടില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞത് തെറ്റിദ്ധാരണ കാരണമാണെന്നും കമൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
















