റിയാദ്: സൗദി അറേബ്യയിലെ പെട്രോൾ പമ്പിൽ ഇന്ധന സംഭരണ ടാങ്ക് പൊട്ടിത്തെറിച്ചു. കൊടും ചൂട് മൂലമാണ് ടാങ്കിൽ സ്‍ഫോടനവും പിന്നീലെ തീപിടുത്തവുമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
തീപിടിച്ച സംഭരണ ടാങ്ക്, പമ്പിൽ വാഹനങ്ങൾക്ക് ഇന്ധനം നിറയ്‍ക്കുന്ന സ്ഥലത്തു നിന്ന് അകലെയായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സ്‍ഫോടനം നടക്കുന്ന സമയത്ത് ടാങ്കിന്റെ പരിസരത്ത് ആരും ഉണ്ടായിരുന്നതുമില്ല. തീപിടുത്തത്തിലും പൊട്ടിത്തെറിയിലും ആളപായമില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ.
വലിയ സ്‍ഫോടനത്തിൽ പെട്രോൾ പമ്പിലെ സംവിധാനങ്ങൾക്ക് കാര്യമായ നാശനഷ്‍ടങ്ങളുമായി. ടാങ്ക് പൂർണമായി തകർന്നു. കനത്ത ചൂടാണ് ഇന്ധന ടാങ്കിലെ സ്‍ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ജിദ്ദയും മക്കയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 48 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില.