ജിദ്ദ: ഇന്ധനം നിറക്കുന്ന പമ്പുകളുടെ മീറ്ററുകളിൽ കൃത്രിമം നടത്തിയ ഏതാനും പെട്രോൾപമ്പുകൾ അടച്ചുപൂട്ടിയതായി വാണിജ്യ മന്ത്രാലയവും ഗുണനിലവാര പരിശോധന അതോറിറ്റിയും അറിയിച്ചു. നിരവധി ഉപഭോക്താക്കളിൽനിന്ന് വാണിജ്യ മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടുകളുടെയും പെട്രോൾ സ്റ്റേഷനുകളുടെയും വിഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
നിരവധി പമ്പുകളുടെ പ്രവർത്തനം നിർത്തലാക്കി. പരിശോധനയിൽ നിരവധി തൊഴിലാളികൾ പമ്പ് മീറ്ററുകളിൽ കൃത്രിമത്വം കാണിച്ച് റീഡിങ്ങുകൾ വീണ്ടെടുത്ത് ഉയർന്ന വിലയിലേക്ക് മാറ്റിയതായി കണ്ടെത്തി. കിഴക്കൻ മേഖലയിലെയും ജിദ്ദയിലെയും നിരവധി പമ്പുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയായി വരുകയാണെന്നും അധികൃതർ പറഞ്ഞു. നിയമലംഘനം നടത്തുന്ന തൊഴിലാളികളെ രാജ്യത്തുനിന്ന് പുറത്താക്കാനും അവർ വീണ്ടും മടങ്ങിവരാതിരിക്കാനും വേണ്ട നടപടികൾക്കായി സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും അധികൃതർ പറഞ്ഞു.