ഹൈമയിൽ വാഹനാപകടത്തിൽ മരിച്ച ഷേബ മേരി തോമസിൻറെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ

മസ്കത്ത്: ഹൈമയിൽ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ ഷേബ മേരി തോമസിൻറെ (32) മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 11.20ന് മസ്കത്ത് എയർപോർട്ടിൽനിന്ന് എയർ ഇന്ത്യ എക്പ്രസിൽ കൊണ്ടുപോകുന്ന മൃതദേഹം വൈകീട്ട് നാലരയോടെ കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കൊണ്ടുപോകുന്നത്. ദുബൈയിൽ നഴ്സായിരുന്നു ഷേബ. അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിൽ മേയ് ഒന്നിന് പുലർച്ചെയായയിരുന്നു അപകടം. പെരുന്നാൾ അവധി ആഘോഷിക്കാനായി ദുബൈയിൽനിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു സംഭവം.

ഏഴുപേരടങ്ങുന്ന രണ്ട് കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക് 50 കി.മീറ്റർ അകലെവെച്ച് മറിയുകയായിരുന്നു. രാജു സജിമോൻ ആണ് ഷേബയുടെ ഭർത്താവ്. പിതാവ്: തോമസ്. മതാവ്: മറിയാമ്മ.