അല്ലഹാബാദ്: അയോധ്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. കേസിലെ മുഖ്യസൂത്രധാരനായ മഹേഷ് കുമാർ മിശ്ര ഉൾപ്പെടെ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു.
പ്രത്യുഷ് ശ്രീവാസ്തവ, നിതിൻ കുമാർ, ദീപക് കുമാർ ഗൗർ, ബ്രജേഷ് പാണ്ഡെ, ശത്രുഘ്‌ൻ പ്രജാപതി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.
ക്ഷേത്രനഗരമായ അയോധ്യയിൽ സമാധാനവും സൗഹാർദവും തകർക്കാൻ ശ്രമിച്ചതിനും ആരാധനാലയത്തിന് സമീപം പ്രകോപനമുണ്ടാക്കുന്ന വസ്തുക്കൾ എറിഞ്ഞതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ജഹാംഗീർപുരി സംഘർഷത്തിന്റെ പ്രതികരമാണിതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അയോധ്യയിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
ബുധനാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. പൊലീസിന് വിവരം ലഭിച്ചയുടൻ, ഉടനടി നടപടിയെടുക്കുകയും പ്രകോപനമുണ്ടാക്കുന്ന എല്ലാ വസ്തുക്കളും ഉടനടി നീക്കം ചെയ്യുകയും ചെയ്തു. പ്രതികളെ തിരിച്ചറിയാൻ പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ജില്ലാ ഭരണകൂടം പിന്നീട് മതനേതാക്കളുമായി ചർച്ച നടത്തുകയും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
















