അഹ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് മുൻ വക്താവ് കൈലാഷ് ഗാധ്‍വി ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഒരു പുതിയ ഇന്നിങ്സ് തുടങ്ങുന്നു എന്നായിരുന്നു ആപ് പ്രവേശനത്തിന് ശേഷം ആൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് മുൻ അധ്യക്ഷനായ കൈലാഷിന്റെ പ്രതികരണം. ആപിന്റെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡൽഹി എം.എൽ.എ ഗുലാബ് സിങ് യാദവാണ് കൈലാഷിനെയും അനുയായികളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
ശനിയാഴ്ച ന്യൂഡൽഹിയിലെത്തി ആപ് കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ കണ്ട കൈലാഷ് 300ലേറെ പ്രവർത്തകർക്കൊപ്പം പാർട്ടിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. 27 വർഷമായി ഗുജറാത്തിൽ അധികാരത്തിലിരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെ (ബി.ജെ.പി) നേരിടാനുള്ള ദൃഢനിശ്ചയം കോൺഗ്രസിനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2020 ഒക്ടോബറിൽ അബ്ദസ ഉപതെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് കൈലാഷ് കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സി.എ സെല്ലിന്റെ തലവൻ, വക്താവ് എന്ന നിർണായക സ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. കൈലാഷിന് മുമ്പ് കോൺഗ്രസ് മുൻ എം.എൽ.എ ഇന്ദ്രൻ രാജ്ഗുരു ഏപ്രിൽ 14ന് ആപിൽ ചേർന്നിരുന്നു.
















