മുംബൈ: അംബേദ്കർ ജയന്തി ദിനാഘോഷത്തിൻറെ ഭാഗമായുള്ള ബോർഡിൽ തങ്ങളുടെ ഫോട്ടോ പതിച്ചില്ല എന്നാരോപിച്ച് യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബിബീവാഡിയിലെ അപ്പർ ഇന്ദിരാ നഗറിൽ താമസിക്കുന്ന ഗംഗാറാം ശിവാജി കാലെയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കടരാജ് സ്വദേശികളായ നറുദ്ദീൻ മുല്ല (26), രവി ജർപുല (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗംഗാറാമിൻറെ സുഹൃത്ത് പണ്ഡിറ്റ് കണ്ടൻവരു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിബീവാഡി പൊലീസാണ് പ്രതികളെ പിടികൂടിയത്.
ഏപ്രിൽ 19ന് രാത്രി ഒമ്പത് മണിയോടെ ബിബീവാഡിയിലെ സാംബ്രെ വസ്തിയിൽ വെച്ച് ഗംഗാറാം, പണ്ഡിറ്റുമായി സംസാരിക്കുന്നതിനിടെയാണ് സംഭവം. ഇരുമ്പ് ചുറ്റികയുമായി സ്ഥലത്തെത്തിയ പ്രതികൾ ഗംഗാറാമിനെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗംഗാറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടുത്ത ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഹോർഡിങ്ങുകളിൽ പ്രതികളുടെ ചിത്രങ്ങൾ അച്ചടിക്കാത്തതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നറുദ്ദീനും രവിക്കുമെതിരെ വധശ്രമത്തിനാണ് ആദ്യം പൊലീസ് കേസെടുത്തത്. ഗംഗാറാമിൻറെ മരണത്തെ തുടർന്ന് പ്രതികൾക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തി.
















