വാഷിംഗ്ടൺ: ഇന്ത്യ റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് പെന്റഗൺ വ്യക്തമാക്കി. പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് അമേരിക്ക നിരുത്സാഹപ്പെടുത്തുന്നതായും പെന്റഗൺ അറിയിച്ചു.
“പ്രതിരോധ ആവശ്യങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായി ഞങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അതിനെക്കുറിച്ച് സത്യസന്ധത പുലർത്തുകയും അത് നിരുത്സാഹപ്പെടുത്തുകയും ചെയ്തു” -പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. വെള്ളിയാഴ്ച വാഷിംഗ്ടണിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“അതേ സമയം, ഞങ്ങൾ ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തത്തെ വിലമതിക്കുന്നു. അത് മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികൾ ഞങ്ങൾ നോക്കുകയാണ്. അത് തുടരും. കാരണം ഇത് പ്രധാനമാണ്” -അദ്ദേഹം പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച്, 2018 ഒക്ടോബറിൽ, ഇന്ത്യ വ്യോമ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി എസ്-400 ട്രയംഫ് എയർ ഡിഫൻസ് മിസൈൽ സിസ്റ്റത്തിന്റെ അഞ്ച് യൂനിറ്റുകൾ വാങ്ങാൻ റഷ്യയുമായി അഞ്ച് ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചിരുന്നു.
















