ചെന്നൈ: സ്കൂൾ വളപ്പിൽ വച്ച് എട്ട് വയസുകാരനായ വിദ്യാർഥിയുടെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറിയ സംഭവത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ. ചെന്നൈ വളസരവാക്കത്തുള്ള ശ്രീ വെങ്കിടേശ്വര മെട്രിക്കുലേഷൻ സ്‌കൂളിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻറെ നിർദ്ദേശപ്രകാരമാണ് മൂന്ന് പേരെ സസ്പെൻഡ് ചെയ്തതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തിൽ വാൻ ഡ്രൈവറെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാർച്ച് 28നായിരുന്നു സംഭവം. സ്കൂൾ വാനിൽ നിന്നും ടിഫിൻ ബോക്സ് എടുക്കാൻ വേണ്ടി തിരികെ പോകുന്നതിനിടെയാണ് ദീക്ഷിത് എന്ന വിദ്യാർഥിയുടെ ദേഹത്ത് വാഹനം ഇടിച്ചുകയറിയത്. വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി വാനിനടുത്തെത്തിയത് ശ്രദ്ധയിൽ പെടാതിരുന്നതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ മാാതപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളസരവക്കം പൊലീസ് കേസെടുക്കുകയായിരുന്നു. 8.30നാണ് കുട്ടി സ്കൂളിലെത്തിയത്. 8.40ന് അപകടം പറ്റിയെന്ന വിവരം ലഭിക്കുകയായിരുന്നു. കുട്ടി മരണപ്പെട്ടിട്ടും സ്കൂൾ അധികൃതർ തങ്ങളുമായി സംസാരിക്കാനോ കൂടിക്കാഴ്ചക്കോ ശ്രമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
















