കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മിന്നും ജയം. മുൻ കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുൽ സുപ്രിയോ 20,056 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സി.പി.എം സ്ഥാനാർഥി സൈറ ഷാ ഹലീം രണ്ടാം സ്ഥാനത്തെത്തി.
ബാബുൽ സുപ്രിയോക്ക് 50,996 വോട്ടും സൈറ ഷാ 30,940 വോട്ടും നേടിയെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ ഒടുവിൽ രേഖപ്പെടുത്തിയ വോട്ടുനില. ബി.ജെ.പി സ്ഥാനാർഥി കേയ ഘോഷ് 13,174 വോട്ടും കോൺഗ്രസ് സ്ഥാനാർഥി കംറുസമാൻ ചൗധരി 5205 വോട്ടും നേട്ടി മൂന്നും നാലും സ്ഥാനങ്ങളിലെത്തി.
സംസ്ഥാന മന്ത്രി സുബ്രത മുഖർജിയുടെ നിര്യാണത്തെ തുടർന്നാണ് ബാലിഗഞ്ച് നിയമസഭ സീറ്റിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ മരുമകളാണ് സൈറ. 2011ൽ സൈറയുടെ ഭർത്താവ് ഡോ. ഫുവദ് ഹലിം ബാൽഗുഞ്ച് സീറ്റിൽ നിന്നും മത്സരിച്ചിരുന്നു.
കരസേന മുൻ ഉപമേധാവി ലഫ്റ്റനൻറ് ജനറൽ സമീർ ഉദിൻ ഷായുടെ മകളും ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ മരുമകളുമാണ് സൈറ ഷാ ഹലീം. എൻ.ആർ.സി-സി.എ.എ വിരുദ്ധ സമരത്തിൽ സജീവമായിരുന്നു സൈറ.
2021ൽ ബാൽഗുഞ്ച് സീറ്റിൽ മത്സരിച്ച സൈറയുടെ ഭർത്താവ് ഡോ. ഫുവദ് ഹലിം 8,474 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
















