സ്റ്റോക്ഹോം: തീവ്ര വലതുപക്ഷ പാർട്ടിയായ സ്ട്രാം കുർസ് പാർട്ടി നേതാവ് സ്വീഡനിലെ മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഖുർആൻ കത്തിച്ചു. റാസ്മസ് പലുദാൻവ്യാഴാഴ്ച തെക്കൻ ലിങ്കോപിംഗിലെ ഒരു തുറസ്സായ പൊതുസ്ഥലത്ത് വിശുദ്ധ ഗ്രന്ഥം നിലത്തിട്ട് കത്തിക്കുകയായിരുന്നു.
തുടർന്ന് 200ഓളം ആളുകൾ പ്രതിഷേധവുമായി സ്ക്വയറിൽ തടിച്ചുകൂടുകയായിരുന്നു. വംശീയ വിദ്വേഷമുള്ള നേതാവിനെ വിശുദ്ധ ഗ്രന്ഥം കത്തിക്കാൻ അനുവദിക്കരുതെന്ന് പ്രതിഷേധക്കാർ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. ഇതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. പ്രതിഷേധ സംഘം പൊലീസിന് നേരെ കല്ലെറിയുകയും ഗതാഗതതം തടസപ്പെടുത്തുകയും ചെയ്തു.
സമാനമായ മുസ്ലീം വിരുദ്ധ പ്രവർത്തനങ്ങൾ നേരത്തെ തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകൾ നടത്തിയിട്ടുണ്ട്. സമാന സംഭവം ഉണ്ടായതിനെത്തുടർന്ന് 2020 സെപ്റ്റംബറിൽ പലുദാനെ സ്വീഡൻ, ജർമ്മനി എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
പൊലീസിൻറെ സഹകരണത്തോടെ പലുദാൻ ഇസ്‌ലാമോഫോബിക് – മുസ്‌ലിം വിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി സ്വീഡനിൽ ചെയ്യാറുണ്ടെന്ന് പാർട്ടി ഓഫ് ഡിഫറന്റ് കളേഴ്‌സ് സ്ഥാപകൻ മിക്കൈൽ യുക്‌സൽ പറഞ്ഞു. മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളും പള്ളികൾക്ക് സമീപമുള്ള സ്ഥലങ്ങളുമാണ് പലുദാൻ തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















