ആന്ധ്രപ്രദേശിലെ എളൂരുവിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തതിൽ ആറു പേർ മരിച്ചു. 12ഓളം പേർക്ക് പരിക്കേറ്റു. നൈട്രിക് ആഡിസ് ചോർന്നതാണ് തീപിടിക്കാൻ കാരണമെന്ന് ജില്ല പൊലീസ് മേധാവി രാഹുൽ ഷർമ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചയോടെയാണ് ഫാർമസ്യൂട്ടിക്കൽ പ്ലാൻറിൻറെ നാലാം യൂനിറ്റിൽ തീ പടർന്നത്. ഈസമയം ഇവിടെ 18 ജീവനക്കാരുണ്ടായിരുന്നു. രണ്ടു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. ബിഹാറിൽനിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. ഉദുരുപഥി കൃഷ്ണയ്യ, ബി. കിരൺ കുമാർ, കാറു രവി ദാസ്, മനോജ് കുമാർ, സുവാസ് രവി ദാസ്, ഹബ്ദാസ് രവി ദാസ് എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ ദുഖം രേഖപ്പെടുത്തിയ ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നൽകും.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്ടർക്കും പൊലീസ് മേധാവിക്കും നിർദേശം നൽകി.
















