ലഖ്‌നൗ: മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ ഹിന്ദുത്വ പുരോഹിതൻ ബജ്‌റങ് മുനി ദാസ് അറസ്റ്റിൽ. ഖൈറാബാദിലെ മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദാസീൻ ആശ്രമത്തിന്റെ തലവൻ കൂടിയായ മുനി തലസ്ഥാനമായ ലഖ്‌നൗവിൽനിന്ന് 100 കി.മീറ്റർ അകലെയുള്ള സിതാപൂരിൽ വച്ചാണ് അറസ്റ്റിലായത്.
സീതാപൂരിൽ നടന്ന ഒരു പരിപാടിക്കിടെ മുനി ദാസ് വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നു. പ്രസംഗത്തിൻറെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ വിമർശമുയർന്നിരുന്നു. പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും വിദ്വേഷ പ്രസംഗം നടത്തിയതിനുമാണ് കേസെടുത്തത്.
പൊലീസ് എഫ് ഐ ആർ ഇട്ടതിനു പിന്നാലെ ഇയാൾ നടത്തിയ മാപ്പ് അപേക്ഷയുടെ വിഡിയോയും പിന്നീട് പുറത്തുവന്നു.
ഏതെങ്കിലും മുസ്‌ലിം യുവാവ് ഒരു ഹിന്ദു പെൺകുട്ടിയെ ശല്യപ്പെടുത്തിയാൽ അവന്റെ അമ്മ പെങ്ങന്മാർ അടക്കമുള്ള എല്ലാ മുസ്‌ലിം സ്ത്രീകളെയും ബലാത്സംഗം ചെയ്യണമെന്നായിരുന്നു ബജ്‌റങ്ങിൻരെ ആഹ്വാനം. തടയാൻ ധൈര്യമുള്ളവർ വരട്ടെയെന്നും ഇയാൾ വെല്ലുവിളിച്ചു. ഇത് കേട്ട് ചുറ്റും കേട്ടുനിന്നവർ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം. സംഭവത്തിന് പിന്നാലെ പ്രസ്താവനകളിൽ ക്ഷമാപണം നടത്തിക്കൊണ്ടുള്ള ബജ്‌റങ്ങിനെതിരെ വിഡിയോയും സമൂഹമാധ്യമങ്ങൾ പങ്കുവെച്ചിരുന്നു.
യു.പിയിലെ സിതാപൂർ, പ്രതാപ്ഗഢ്, മഹാരാഷ്ട്രയിലെ നാസിക്ക് എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നേരത്തെ തന്നെ വിവിധ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















