ഇസ്‍ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് മന്ത്രിസഭ വൈകിയേക്കും. ഭരണസഖ്യത്തിലെ വ്യത്യസ്ത കക്ഷികളെ ഒരുമിപ്പിച്ചുകൊണ്ടുപോകാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാലാണിത്. ഭരണമുന്നണിയിലെ പ്രധാന പാർട്ടികളായ പാകിസ്താൻ മുസ്‍ലിം ലീഗ് – നവാസ് (പി.എം.എൽ-എൻ), പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) വക്താക്കളെ ഉദ്ധരിച്ച് ഡോൺ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എട്ടു പാർട്ടികളും നാലു സ്വതന്ത്രരും ചേർന്നതാണ് മുന്നണി.
രണ്ടു വോട്ടിന്റെ വ്യത്യാസത്തിൽ ഭരണത്തിലേറിയ മുന്നണിയിലെ ഘടകകക്ഷികളെ തൃപ്തിപ്പെടുത്തുക എളുപ്പമല്ല. ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) വിട്ടുവന്നവർക്കും കാബിനറ്റിൽ സ്ഥാനം നൽകിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ശഹ്ബാസ് ശരീഫിന് ബോധ്യമുണ്ട്. അതാണ് കാബിനറ്റ് രൂപവത്കരണം വൈകുന്നതെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു.
















