റാഞ്ചി: ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിലെ ബദ്കി ദുണ്ടി ഗ്രാമത്തിൽ 42കാരിയെ കാട്ടാന ചവിട്ടിക്കൊന്നു. പിങ്കി ദേവി എന്ന സ്ത്രീയാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച മറ്റ് രണ്ട് സ്ത്രീകൾക്കൊപ്പം പിങ്കി ഇല ശേഖരിക്കാൻ വയലിൽ പോയപ്പോഴായിരുന്നു സംഭവം.
പെട്ടെന്ന് കാട്ടിൽ നിന്ന് ആന സ്ഥലത്തെത്തുകയും സ്ത്രീകൾ പരിഭ്രാന്തരായി ഓടാൻ തുടങ്ങുകയുമായിരുന്നു. എന്നാൽ ആന സ്ത്രീയെ പിടികൂടി തുമ്പിക്കൈ കൊണ്ട് പിടിച്ച് നിലത്തിട്ടു. അവർ സംഭവ സ്ഥലത്ത് വെച്ചു തന്നെ തൽക്ഷണം മരിക്കുകയായിരുന്നു. മറ്റു സ്ത്രീകൾ സുരക്ഷിതരായി രക്ഷപ്പെട്ടു.
ആനയുടെ ആക്രമണത്തിൽ രോഷാകുലരായ നാട്ടുകാർ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റാൻ വനംവകുപ്പ് സംഘത്തെ അനുവദിച്ചില്ല. വനംവകുപ്പിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഗ്രാമത്തിൽ ഇത്തരം സംഭവങ്ങൾ ഇതാദ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
















