സ്വന്തം ഭൂമിക്ക് വേണ്ടി തെരുവിലിറങ്ങി ആദിവാസികൾ; സെക്രട്ടറിയേറ്റിന് മുന്നിലെ കുടില്‍കെട്ടി സമരം മുതൽ മുത്തങ്ങ സമരംവരെ..

ആദിവാസി ഭൂപ്രശ്‌നത്തിന് അന്തിമ പരിഹാരം കാണാന്‍ ഇതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അതിന് ഏറ്റവും വലിയ ഉദാഹരണനമാണ് വയനാട് നെന്‍മേനി കുളിപ്പുര കോളനിയിലെ ഒണ്ടന്‍ എന്ന ആദിവാസി വൃദ്ധൻ. സര്‍ക്കാര്‍ കണക്കില്‍ പത്ത് വര്‍ഷം മുമ്പ് ഒരേക്കര്‍ ഭൂമി ഇയാൾക്കു ലഭിച്ചിരുന്നു. എന്നാൽ ഇത് എവിടെയാണെന്നറിയാന്‍ ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഒണ്ടന്‍ എന്ന 86 വയസുകാരൻ. രേഖകളില്‍ സ്വന്തമായി ഭൂമിയുണ്ട് എന്നാൽ ഒരു തുണ്ട് ഭൂമി സ്വന്തമായി ഇല്ലാത്ത ഒണ്ടന്റെ അവസ്ഥ വര്‍ഷങ്ങളായി കേരളത്തിലെ മാധ്യമങ്ങളുടെ പേജുകളില്‍ നിറയുന്ന വാര്‍ത്തകളില്‍ ഒന്ന് മാത്രമായി ഒതുങ്ങുകയാണ്. 

പല ഭൂരഹിതരായ ആദിവാസികള്‍ സംഘടിക്കുകയും അവകാശങ്ങള്‍ ചോദിച്ച് തെരുവിലിറങ്ങുകയും ചെയ്തതോടെയാണ് മുഖ്യധാരയുടെ ശ്രദ്ധയിലേക്ക് ഈ ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നത്. 2021ലെ സാമ്പത്തിക അവലോക റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 7,930 ഭൂരഹിതരായ ആദിവാസികളുണ്ട്. ഭൂമിയുണ്ടായിട്ടും 16,070 ആദിവാസി കുടുംബങ്ങള്‍ ഭവനരഹിതരാണ്. 4,762 ഊരുകളിലായി 37 സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്നു. ദാരിദ്രനിരക്ക് 61.68 ശതമാനവും തൊഴിലില്ലായ്മ നിരക്ക് 30.27 ആണ്. പട്ടികവര്‍ഗ വകുപ്പ് 2016-17 കാലത്ത് വിവിധ പദ്ധതികളിലൂടെ അനുവദിച്ച 6,709 വീടുകളില്‍ 2022ലെത്തുമ്പോള്‍ 1583 വീടുകളാണ് പൂര്‍ത്തിയായത്. 

ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ നിര്‍മ്മാണം പാതി വഴിയിലായ 12,054 വീടുകളില്‍ 11,377 എണ്ണം പണി പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ ആദിവാസികള്‍ക്കായി 3380 വീടുകള്‍ അനുവദിച്ചതില്‍ 2748 എണ്ണം പൂര്‍ത്തിയാക്കി. മൂന്നാംഘട്ടത്തിലെ 487 വീടുകളില്‍ 265 പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ പറയുന്നു. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനായി 2001ലാണ് പട്ടികവര്‍ഗ്ഗ പുനരധിവാസ വികസന മിഷന്‍ (ടി.ആര്‍.ഡി.എം) രൂപീകരിച്ചത്. ലാന്‍ഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവയിലൂടെയാണ് മിഷന്റെ ഭാഗമായുള്ള ഭൂമി വിതരണം. 2020-21 കാലഘട്ടത്തില്‍ ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം 73 ആദിവാസികള്‍ക്ക് 10.16 ഏക്കര്‍ ഭൂമി നല്‍കി. 

പാലക്കാട് ജില്ലയിലെ 15 ആദിവാസികള്‍ക്ക് 3.40 ഉം വയനാട് ജില്ലയിലെ 23 ഗുണഭോക്താക്കള്‍ക്ക് 6.76 ഏക്കര്‍ ഭൂമിയും നല്‍കി. നിക്ഷിപ്ത വനഭൂമിക്ക് കീഴിലുള്ള 237.76 ഏക്കര്‍ ഭൂമി പാലക്കാട് ജില്ലയിലെ 436 ആദിവാസികള്‍ക്ക് വിതരണം ചെയ്തു. വനാവകാശ നിയമപ്രകാരം 182 ആദിവാസികള്‍ക്ക് 320.31 ഏക്കര്‍ നല്‍കി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ ആദിവാസികളുടെ നേതൃത്വത്തില്‍ സജീവമായിട്ടുണ്ടെന്ന് ഗീതാനന്ദന്‍ പറയുന്നു. 1992ല്‍ സി.കെ ജാനുവിന്റെ നേതൃത്വത്തിലായിരുന്നു സമരത്തിന്റെ തുടക്കം. അമ്പുകുത്തി, കോളിക്കംപാളി, പനവല്ലി. ചീങ്ങേരി എന്നിവിടങ്ങളില്‍ സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ ഭൂസമരങ്ങള്‍ നടന്നു. 1994 ല്‍ കുടിയേറ്റക്കാരില്‍ നിന്നും തിരിച്ചെടുക്കേണ്ട ഭൂമി നിയമം നടപ്പിലാക്കണമെന്ന സമരം. ആ സമരം ശക്തമായി. ആദിവാസികളും ദളിതരും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭൂരഹിതര്‍ക്കും നല്‍കാനുള്ള ഭൂമി ഇവിടെയുണ്ടെന്ന് സര്‍ക്കാരിന്റെ തന്നെ പല റിപ്പോര്‍ട്ടുകളില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് സമരസമിതി പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള റവന്യൂഭൂമി, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ എസ്റ്റേറ്റ് ഭൂമി, ആദിവാസി പ്രൊജക്ടുകള്‍, ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈവശം വെച്ചിരിക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി, 1971ലെ നിയമമനുസരിച്ച് വിതരണം ചെയ്യാവുന്ന വനഭൂമി എന്നിവ ചൂണ്ടിക്കാട്ടിയാണ് പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടത്. 12 ലക്ഷം ഏക്കര്‍ ഭൂമി ഇങ്ങനെ കണ്ടെത്താനാകുമെന്നായിരുന്നു സമരക്കാരുടെ വാദം. ആദിവാസി മേഖലയിലെ പട്ടിണിമരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി 2001 സെപ്റ്റംബറില്‍ സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. പട്ടിണി കാരണം 36 ആദിവാസികള്‍ മരിച്ചുവെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ വീടിന് മുന്നിലായിരുന്നു ആദിവാസികളുടെ സമരം. സമരത്തിന് വലിയ പിന്തുണ ലഭിച്ചു. കെ.ആര്‍ ഗൗരിയമ്മ ഉള്‍പ്പെടെയുള്ളവര്‍ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. 48ാം ദിവസം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. ഒക്ടോബര്‍ 16ന് നടന്ന ചര്‍ച്ചയെ തുടര്‍ന്ന് സമരം പിന്‍വലിച്ചു.

എ.കെ ആന്റണി 2001ല്‍ ആദിവാസികള്‍ക്ക് നല്‍കിയ ഉറപ്പുകളില്‍ പ്രധാനം ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം 2002 ജനുവരിയില്‍ ആരംഭിച്ച് ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നതായിരുന്നു. എന്നാൽ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നതോടെ 2003 ജനുവരി അഞ്ചിന് സി.കെ ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തില്‍ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനത്തില്‍ സമരം ആരംഭിച്ചു. ആദിവാസികള്‍ കുടിലുകള്‍ കെട്ടി ആദിവാസി ഗോത്രമഹാസഭ പഞ്ചായത്തുണ്ടാക്കി. സമരഭൂമിയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. സമരക്കാരല്ലാത്തവര്‍ പ്രവേശിക്കുന്നത് തടയുന്നതിനായിട്ടായിരുന്നു ഇത്. കല്ലൂര്‍ പുലിതൂക്കി പണിയ ഊരിലെ ആദിവാസികളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. പിന്നീട് കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഭൂരഹിതര്‍ സമരത്തിനെത്തി. 700 ഓളം കുടിലുകളുണ്ടാക്കി. 2000ത്തോളം പേര്‍ സമരത്തിലുണ്ടായിരുന്നു. കുട്ടികള്‍ക്കായി പാഠശാല നിര്‍മ്മിച്ചു. 28 ഊരുസഭകളുണ്ടാക്കി. വനത്തിലെ സമരത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. മുത്തങ്ങ വനത്തിലെ തരിശ് ഭൂമിയിലാണ് കുടില്‍ കെട്ടിയതെന്നായിരുന്നു സമരക്കാരുടെ വാദം. ആദിവാസികളുടെ സമരത്തെ ആദ്യം അവഗണിച്ച സര്‍ക്കാരും പോലീസും ഫെബ്രുവരി 17ന് ഒഴിപ്പിക്കാനുള്ള നീക്കം തുടങ്ങി. കുടിലുകള്‍ക്ക് തീവെച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞുവെച്ചു. ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരക്കാര്‍ തടഞ്ഞുവെച്ച 21പേരെ വിട്ടയച്ചു.

19ന് രാവിലെ വന്‍ പോലീസെത്തി ആദിവാസികളെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ തുടങ്ങി. വെടിവെപ്പും അക്രമവുമുണ്ടായി. 18 റൗണ്ട് വെടിവെച്ചു. സമരത്തിലുണ്ടായിരുന്ന ജോഗിയെന്ന ആദിവാസി പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പോലീസുകാരനായ വിനോദും കൊല്ലപ്പെട്ടു. ഫെബ്രുവരി 22ന് സി.കെ ജാനുവും ഗീതാനന്ദനും പിടിയിലായി. ഇരുവര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ഡയറ്റിലെ കെ.കെ സുരേന്ദ്രനെയും അറസ്റ്റ് ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെ 132 പേരെ റിമാന്‍ഡ് ചെയ്തു. പിന്നീട് പ്രതിഷേധം തെരുവിലായി. സി.കെ ജാനുവിനും ഗീതാനന്ദനും ചികിത്സ ഉറപ്പാക്കാന്‍ കോടതി ഇടപെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആദിവാസികള്‍ വനംകൈയേറിയതായും വന്യമൃഗ വേട്ട നടത്തിയതായും കേസായി. വനംവകുപ്പിന്റെതുള്‍പ്പെടെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഭൂപ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി 2014 ജൂലൈ ഒമ്പതിന് ആദിവാസി ഗോത്രമഹാസഭ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും നില്‍പ്പുസമരം ആരംഭിച്ചു. 2001ലെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി എ.കെ ആന്റണി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, മുത്തങ്ങയില്‍ നിന്നും കുടിയിറക്കിയവരെ പുനരധിവസിപ്പിക്കുക, ആദിവാസി ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാതിരിക്കുക, മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസികള്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. 162 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്ന് പ്രതിഷേധിച്ചു.

സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു. 7693 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് പതിച്ചു നല്‍കുമെന്നതായിരുന്നു പ്രധാന വാഗ്ദാനം. ആദിവാസി ഊരുഭൂമി പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്തി പെസാ നിയമം നടപ്പിലാക്കും. ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനുള്ള നിയമമാണിത്. ഇടമലക്കുടി, ആറളം മേഖലകളെ ആദ്യഘട്ടത്തില്‍ ഈ നിയമത്തിന് കീഴില്‍ കൊണ്ടുവരും. മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കും. 447 കുടുംബങ്ങള്‍ക്ക് ഓരോ ഏക്കര്‍ ഭൂമിയും വീടുവെയ്ക്കാനായി രണ്ടരലക്ഷം രൂപ വീതവും നല്‍കും. മുത്തങ്ങ സമരത്തില്‍ ജയിലില്‍ കിടന്ന കുട്ടികള്‍ക്ക് ഒരുലക്ഷം രൂപ നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

ആദിവാസി വിഭാഗങ്ങളുടെ ജീവിതാവസ്ഥകളില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്ന് തന്നെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.  2020- 21 സംസ്ഥാനത്തെ ആകെ പദ്ധതി വിഹിതത്തിന്റെ 781.36 കോടി രൂപയാണ് പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി നീക്കിവെച്ചത്. ആദിവാസി വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുകയും പരിഹാരം കണ്ടെത്തുകയും വേണമെന്നാണ് വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നും വ്യക്തമാകുന്നത്. കേരളത്തിലെ സ്‌കൂളുകളിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ അനുപാതം 2021-22ല്‍ 1.85 ശതമാനമാണ്. പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് കുറഞ്ഞു വരുന്നുണ്ട്. എന്നാല്‍ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ഈ വിഭാഗങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലാണ്.

പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ കൊഴിഞ്ഞു പോക്ക് ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ് 2.32 ശതമാനം. വയനാട് ജില്ലയില്‍ 1.77 ശതമാനമാണ്. മലപ്പുറത്തെയും വയനാട്ടിലെയും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്ഥിതി കേരളത്തിന്റെ ശരാശരി നിലവാരത്തിലെത്താന്‍ വളരെയധികം മെച്ചപ്പെടേണ്ടതുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ പറയുന്നത്. ബിരുദ ബിരുദാനന്തരം കോഴ്‌സുകള്‍ക്കായി എത്തിയത് 2.17 ശതമാനം കുട്ടികളാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വിദ്യാഭ്യാസ വകുപ്പും പട്ടിക ജാതി വര്‍ഗ പിന്നാക്ക വിഭാഗ വകുപ്പും പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രക്ഷിതാക്കളെ കൂടി ഉള്‍പ്പെടുത്തി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതികളെല്ലാം തന്നെ ആദിവാസി സമൂഹത്തിന്റെ ഉയർച്ചയ്ക്ക് കാരണമാകട്ടെ..