നൃത്തച്ചുവടുകളുമായി ‘ഡാന്‍സിങ് എക്സ്പോ’

ബ്രസീലിലെ സാംബ, സ്പെയിനിലെ ഫ്ലെമന്‍കോ, ചൈനയുടെ ഡ്രാഗണ്‍, യുക്രൈയിനിന്‍റെ ഹോപക്-കീവ്, ഇമാറാത്തികളുടെ അയ്യാല തുടങ്ങി നമ്മുടെ കേരളത്തിന്‍റെ തനത് കഥകളിയും ഒപ്പനയും വരെ നീളുന്ന നൃത്ത വൈവിധ്യങ്ങളുടെ സംഗമ വേദിയാണ് എക്സ്പോ 2020ദുബൈ.ഓരോ ദിവസവും വിവിധ വേദികളിലായി ഹിപ്ഹോപ് മുതല്‍ ക്ലാസിക്കല്‍, ആധുനിക കലാവിഷ്കാരങ്ങളുടെ ഭാഗമായ നിരവധിയായ ഡാന്‍സുകളാണ് വ്യത്യസ്ത വേദികളില്‍ അരങ്ങേറുന്നത്.

യു.എ.ഇയിലെ സദസിന് മുമ്പൊന്നും പരിചയപ്പെടാന്‍ അവസരം ലഭിക്കിച്ചിട്ടില്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളിലെ പരമ്ബരാഗത നൃത്തങ്ങള്‍ ഇത്തരത്തില്‍ വേദികളിലെത്തിയിട്ടുണ്ട്. കെടെ എന്നറിയപ്പെടുന്ന ഘാനന്‍ നൃത്തം, കകിലാംബെ എന്ന മാലിയിലെ നൃത്തം, കോംഗോയിലെ ക്വാസക്വാസ, സെനഗലിലെ ലംബാന്‍ എന്നിവ ഇക്കൂട്ടത്തില്‍ എക്സ്പോ വേദികളിലെത്തി.

ആംഫി തിയേറ്ററിലും ജൂബിലി പാര്‍ക്കിലും അല്‍ വസ്ല്‍ പ്ലാസയിലും തുടങ്ങി വിവിധ രാജ്യങ്ങളുടെ പവലിയനുകളിലും ആയിരങ്ങളെ ആവേശം കൊള്ളിച്ച്‌ ലോകോത്തര നര്‍ത്തകരാണ് പങ്കാളികളാകുന്നത്. കുട്ടികള്‍ക്ക് പ്രത്യേകമായുള്ള ഡാന്‍സ് പരിപാടികള്‍, ക്ലാസിക്കല്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി അത്തരം നൃത്തങ്ങള്‍, യുവാക്കള്‍ക്കും പാശ്ചാത്യന്‍ സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടിയുള്ള ഹിപ് ഹോപ്പും ഡി.ജെ നൃത്ത സദസുകളും എന്നിങ്ങനെ വിവിധ ദിവസങ്ങളിലായി അരങ്ങേറിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അവരവരുടെ രാജ്യങ്ങളിലെ പ്രധാന നൃത്താവിഷ്കാരങ്ങള്‍ എല്ലാ ദിവസവും അവതരിപ്പിക്കപ്പെടുന്നുണ്ട്. 

യൂറോപ്പില്‍ നിന്ന് സ്പെയിനിലെ ഫ്ലെമന്‍കോ മുതല്‍ തുര്‍ക്കിയിലെ ബെല്ലി ഡാന്‍സ് വരെ വേദികളെ ഇളക്കി മറിച്ചു. ലാറ്റിനമേരിക്കയിലെ ഹിസ്പാനോ സാംസ്കാരിക പശ്ചാത്തലത്തിലെ നൃത്തങ്ങള്‍ പലതും എക്സ്പോ സന്ദര്‍ശകര്‍ ഇതുവരെ പേരുപോലും കേള്‍ക്കാത്തതായിരുന്നു. ഫിഫ ലോകകപ്പ് ഫുട്ബാള്‍ കാലത്തും ഒളിമ്ബിക്സ് കാലത്തും ലോക്കത്തിന് സുപരിചിതമായ സാംബ നൃത്തം ഒഴിച്ചു നിര്‍ത്തിയാല്‍ ചാചാ, ബോസ നോവ, ടാന്‍ഗോ, സല്‍സ എന്നിവയെല്ലാം മിക്കവര്‍ക്കും പുത്തന്‍ അനുഭവം തന്നെയായിരുന്നു. ഭരതനാട്യം മുതല്‍ കോല്‍ക്കളി വരെ ഇന്ത്യയില്‍ നിന്നുള്ള നൃത്ത വിഭവങ്ങള്‍ മിക്കതും അവതരിപ്പിക്കപ്പെട്ടത് ഇന്ത്യന്‍ പവലിയനിന് സമീപത്തെ സ്റ്റേജില്‍ തന്നെയായിരുന്നു. 

ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം നല്‍കിയ വാരാചരണങ്ങളുടെ ഭാഗമായാണ് പലതും വേദികളിലെത്തിയത്. വരും ദിവസങ്ങളിലും പലതും വേദിയിലെത്താന്‍ തയ്യാറായി നില്‍ക്കുന്നുമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ നൃത്തങ്ങള്‍, ജമ്മു കശ്മീരിലെ തനത് നൃത്തകലകള്‍ തുടങ്ങി കേരളത്തിലെ നാടോടി നൃത്തവും കോല്‍ക്കളിയും വരെ ഇക്കൂട്ടത്തിലുണ്ട്. ഭരതനാട്യം, മണിപ്പൂരി ഡാനസ്, കഥക്, കഥകളി, മോഹനിയാട്ടം, കുച്ചുപ്പുടി എന്നിങ്ങനെ ഇന്ത്യന്‍ നൃത്ത വിഭവങ്ങളുടെ പട്ടിക നീണ്ടതാണ്.

ഗള്‍ഫിന്‍റെ തനത് നൃത്തങ്ങള്‍ ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നൂറ്റാണ്ടുകളായി ആഘോഷവേളകളിലും മറ്റും നടത്തപ്പെടുന്ന പരമ്ബരാഗത നൃത്തങ്ങള്‍ എക്സ്പോ വേദികളില്‍ ഓരോദിവസവും അവതരിപ്പിക്കുന്നുണ്ട്. എക്സ്പോ ഉദ്ഘാടന ദിവസം അഥിതികളെ സ്വാഗതം ചെയ്തും തുടര്‍ന്ന് ഓരോ വിശേഷ സന്ദര്‍ഭങ്ങളില്‍ സാന്നിധ്യമായും മേളയില്‍ അറബ് നൃത്തങ്ങള്‍ കാണാത്തവര്‍ കുറവായിരിക്കും. അല്‍ അയ്യാല എന്നും അല്‍ അയാല എന്നും അറിയപ്പെടുന്ന വടി കയ്യില്‍ പിടിച്ചുള്ള ഡാന്‍സ്, ദുബൈയുടെ നൃത്തം എന്നറിയപ്പെടുന്ന യോല, കല്യാണ സന്ദര്‍ഭങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന ലിവ എന്നിവയെല്ലാം വേദികളിലെത്തി.