കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വിചാരണ നീട്ടാൻ ആസൂത്രിത നീക്കം നടക്കുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വ്യാജമാണെന്നും ദിലീപ് ആരോപിച്ചു. ഇതിനിടെ ദിലീപിൻ്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും കോടതിയെ സമീപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ്റെ ബോധപൂര്‍വമായ ഇടപെടലാണ് ഇതിനുപിന്നിലെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിച്ചേക്കും. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തി എന്നാരോപിച്ച് ക്രൈംബ്രാഞ്ച് കേസെടുത്ത പശ്ചാത്തലത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപും സഹോദരന് അനൂപും അളിയന് സൂരജും അടക്കം ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പി മോഹന ചന്ദ്രൻ അന്വേഷണം തുടങ്ങി കഴിഞ്ഞു. കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന കൊച്ചി മുൻ സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ് ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആറിൽ പറയുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് എടുത്തത്.
ദിലീപ് ഉൾപ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്. ആറാം പ്രതിയുടെ പേര് എഫ്ഐആറില്‍ ഇല്ല. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരൻ. എ വി ജോർജിൻ്റെ ദൃശ്യങ്ങൾ യു ട്യൂബിൽ കണ്ട ദിലീപ് വധഭീഷണി മുഴക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. തൻ്റെ ദേഹത്ത് കൈ വച്ച പോലീസുകാരൻ്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞു.
ബി സന്ധ്യ, സോജൻ, സുദർശൻ, ബൈജു പൗലോസ്, എ വി ജോർജ് എന്നിവർക്കെതിരെ പ്രതികൾ ഗൂഡാലോചന നടത്തിയെന്നും എഫ്ഐആര്‍ പറയുന്നു. 2017 നവംബര്‍ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ദിലീപിൻ്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടില്‍വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എഫ്ഐആറില്‍ പറയുന്നു.