കാലടി: എറണാകുളം കാലടിയിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തില്‍ ഒന്‍പത് പേരെ പ്രതികളാക്കി പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഗുണ്ടകള്‍ തമ്മിലുള്ള അക്രമമാണ് നടന്നതെന്നും അക്രമണത്തിന് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
കാലടി മരോട്ടിചുവടിൽ ക്രിസ്മസ് കരോളിനിടെയായിരുന്നു സംഭവം നടന്നത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീട്ടിലെത്തിയ സംഘം വീടിന് മുന്നിലുണ്ടായിരുന്ന സേവ്യർ, ക്രിസ്റ്റീൻ എന്നിവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കാലടി സിഐയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വധശ്രമത്തിന് രണ്ട് കേസുകള്‍ പ്രത്യകം രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ മൊത്തം ഒന്‍പത് പ്രതികളാണുള്ളത്. പ്രതികളുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അക്രമി സംഘം എത്തിയതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും സിപിഐ ആരോപിച്ചു.