ജിസാൻ: ഹൂതികൾ അയച്ച മിസൈൽ (പ്രൊജക്റ്റെൽ) പതിച്ച് രണ്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജിസാൻ മേഖലയിലെ സാമിത്വയിലാണ് സംഭവം. പൊതു റോഡിലെ ഒരു കച്ചവട കേന്ദ്രത്തിലാണ് മിസൈൽ പതിച്ചതെന്ന് സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് വക്താവ് കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു.
രണ്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവർ യമൻ പൗരന്മാരാണ്. പരിക്കേറ്റവരിൽ ആറ് പേർ സ്വദേശികളും ഒരു ബംഗ്ലാദേശ് പൗരനുമാണ്. മിസൈലിൻറെറ ചീളുകൾ പതിച്ചാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് കടകൾക്കും 12ഓളം വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. സിവിലിയന്മാരെയും അവരുടെ വസ്തുക്കളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിൻറെ നഗ്നമായ ലംഘനമാണ്. സംഭവ സ്ഥലത്തെത്തുകയും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വേണ്ട നടപടികൾ സ്വീകരിച്ചതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.