മക്ക: ഹജ്, ഉംറ തീർഥാടകർക്ക് മികച്ച സേവനം ലഭ്യമാക്കാൻ ഏകീകൃത പ്ലാറ്റ് ഫോം സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും പ്ലാറ്റ്ഫോം വഴി നിയന്ത്രിക്കുകയാണ് ലക്ഷ്യം. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ തരംതിരിച്ച് വ്യവസ്ഥകളും മാനദണ്ഡങ്ങളും നിരക്കുകളും നിശ്ചയിക്കും.
ഏകീകൃത പ്ലാറ്റ്ഫോം മുഖേനയാണ് രാജ്യാന്തര, ആഭ്യന്തര ഹജ് സർവീസ് കമ്പനികൾ കരാറുകൾ ഒപ്പുവയ്ക്കേണ്ടത്. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശ തീർഥാടകരുമായി കരാർ ഒപ്പുവയ്ക്കുന്നതിനും സേവനം നൽകുന്നതിനും വിലക്കുണ്ട്. ഇഖാമ നിയമ ലംഘകരുമായി കരാറുകൾ ഒപ്പുവയ്ക്കാനും പാടില്ല.
നിയമ ലംഘനം നടത്തുന്ന കമ്പനികൾക്ക് 5 ലക്ഷം റിയാൽ വരെ പിഴ ചുമത്തും. നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് ലൈസൻസ് റദ്ദാക്കുകയോ താൽക്കാലിക പ്രവർത്തന വിലക്ക് ഏർപ്പെടുത്തുകയോ ചെയ്യുമെന്നും അറിയിച്ചു.