കൊച്ചി: ആലുവ റൂറല്‍ എസ് പിയെ നേരിട്ട് വിളിച്ചുവരുത്തി അതൃപ്തിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഫിയ പര്‍വീൻ്റെ ആത്മഹത്യയില്‍ സമരം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി അതൃപ്തിയറിയിച്ചത്.
ആലുവ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് എസ് പിയോട് മുഖ്യമന്ത്രി വിശദീകരണം തേടിയത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും മുഖ്യമന്ത്രി പരിശോധിച്ചു. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അല്‍ അമീന്‍, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പോലീസിൻ്റെ ഭാഗത്തുനിന്ന് വിവാദമായ പരാമര്‍ശമുണ്ടായത്.വിവാദങ്ങള്‍ക്കിടെ ആലുവ സി ഐ സൈജു കെ പോള്‍ അവധിയില്‍ പ്രവേശിച്ചു.
ആരോഗ്യ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. കസ്റ്റഡി അപേക്ഷയില്‍ തീവ്രവാദ ബന്ധ പരാമര്‍ശം നടത്തിയതിന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആലുവ സ്റ്റേഷനിലെ എസ്ഐമാരായ ആര്‍ വിനോദ്, രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിൻ്റെ പരാതിയില്‍ ആണ് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.

















