ബർലിൻ: ജർമനിയുടെ ചാൻസലറായി സോഷ്യൽ ഡമോക്രാറ്റ് പാർട്ടി നേതാവ് ഒലാഫ് ഷോൾസ് അധികാരമേറ്റു. നേരത്തെ 303 ന് എതിരെ 395 വോട്ടിന് പാർലമെന്റ് ഷോൾസിനെ ചാൻസലറായി തിരഞ്ഞെടുത്തിരുന്നു. 736 അംഗ പാർലമെന്റിൽ ഷോൾസിൻ്റെ ത്രികക്ഷി സഖ്യത്തിന് 416 പേരുടെ പിന്തുണയുണ്ട്. ഗ്രീൻസ് പാർട്ടി നേതാവ് റോബർട്ട് ഹാബക് ആണ് വൈസ് ചാൻസലർ.
ത്രികക്ഷി സഖ്യത്തിലെ മൂന്നാം കക്ഷിയായ ഫ്രീ ഡമോക്രാറ്റ് പാർട്ടിയുടെ നേതാവ് ക്രിസ്റ്റ്യൻ ലിൻഡ്നർ ആണ് ധനമന്ത്രി. 16 വർഷം തുടർച്ചയായി ജർമനിയെ നയിച്ച അംഗല മെർക്കൽ യുഗത്തിന് അന്ത്യമായി. മെർക്കൽ മന്ത്രിസഭയിൽ വൈസ് ചാൻസലറും ധനമന്ത്രിയും ആയിരുന്നു ഷോൾസ്. കോവിഡ് നാലാം തരംഗം, കാലാവസ്ഥാ പ്രതിസന്ധി, റഷ്യയുമായുള്ള സംഘർഷം, ചൈനയുടെ അധീശത്വം എന്നീ വെല്ലുവിളികൾ ഷോൾസിനെ കാത്തിരിക്കുന്നു.
















