ജിദ്ദ: ജിദ്ദയിൽ ചെങ്കടലിന്റെ തീരത്ത് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കാറോട്ട മത്സരത്തിന്റെ പരീക്ഷണ ഓട്ടത്തിന് തുടക്കം. ലോകത്തെ ഏറ്റവും മികച്ച ഡ്രൈവർമാർ അണിനിരക്കുന്ന ഫോർമുല വൺ സൗദി ഗ്രാൻഡ് കാറോട്ട മത്സരത്തിനാണ് ജിദ്ദ കോർണിഷിൽ തുടക്കം കുറിച്ചത്.
ആദ്യമായാണ് സൗദിയിൽ ഫോർമുല വൺ കാറോട്ട മത്സരം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് മത്സരം കാണാൻ ജിദ്ദയിലെത്തിയത്. മത്സരം അഞ്ചു വരെ നീണ്ടു നിൽക്കും. ഏഴു തവണ ലോക ചാംപ്യനായ ലൂയിസ് ഹാമിൽട്ടനും മാക്സ് വെർസ്റ്റപ്പനും മത്സരത്തിനുണ്ട്. ബെൽജിയത്തിലെ സ്പാ-ഫ്രാങ്കോർ ചാംപ്സിന് ശേഷം രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രാക്കാണ് ജിദ്ദ കോർണിഷിലേത്. ഏറ്റവും വേഗതയേറിയ ട്രാക്കായി കോർണിഷിലേതു മാറി. 50ഓളം വ്യത്യസ്ത കമ്പനികളിൽ നിന്നുള്ള 3,000 കരാറുകാരുമായി സഹകരിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.