ന്യൂഡൽഹി: 67ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. 51ാമത് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം തമിഴ് നടൻ രജനീകാന്തിന് സമ്മാനിച്ചു.
മികച്ച നടൻമാരായി തെരഞ്ഞെടുക്കപ്പെട്ട ധനുഷും (അസുരൻ) മനോജ് ബാജ്പേയിയും (ഭോൻസ്ലെ) പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മണികർണിക, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കങ്കണ റണാവത്താണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
കോവിഡ് കാരണം അനിശ്ചിതമായി കാലതാമസം നേരിട്ട പുരസ്കാരങ്ങളാണ് മാർച്ചിൽ പ്രഖ്യാപിച്ചത്. 2019 മുതലുള്ള സിനിമകൾക്കാണ് പുരസ്കാരങ്ങൾ നൽകിയത്. 11 പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമക്ക് ലഭിച്ചത്. മികച്ച സിനിമയായി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ ആണ് തിരെഞ്ഞടുക്കപ്പെട്ടത്. മറ്റ് രണ്ട് പുരസ്കാരങ്ങളും മരക്കാറിന് ലഭിച്ചു. മികച്ച വസ്ത്രാലങ്കാരം (സുജിത്, സായി) വിഎഫ്എക്സ് (സിദ്ധാർഥ് പ്രിയദർശൻ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
സജിൻബാബു സംവിധാനം ചെയ്ത മലയാള സിനിമയായ ബിരിയാണിക്ക് പ്രത്യേക പരാമർശം ലഭിച്ചു. രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം ആണ് മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും മലയാളത്തിനാണ്. ജല്ലിക്കെട്ടിനായി കാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് പുരസ്കാരം. മികച്ച ഗാനരചയിതാവ് പ്രഭാവർമയാണ്, സിനിമ കോളാമ്പി. മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത്, സിനിമ ഹെലൻ (മലയാളം). ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയറും നേടിയിരുന്നു. ‘ഒരു പാതിരാ സ്വപ്നം പോലെ’ എന്ന മലയാള ചിത്രം മികച്ച കുടുംബമൂല്യങ്ങളുള്ള സിനിമക്കുള്ള പുരസ്കാരം നേടി.
മികച്ച സംവിധായകൻ സഞ്ചയ് പുരം സിങ് ചൗഹാനാണ്. സിനിമ 72 ഹൂറയ്ൻ (ഹിന്ദി). സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം സഞ്ജയ് സൂരി എഴുതിയ ‘എ ഗാന്ധിയൻ അഫയർ: ഇന്ത്യാസ് ക്യൂരിയസ് പോർട്രയൽ ഓഫ് ലവ് ഇൻ സിനിമ’ക്കാണ്. സോഹിനി ഛത്തോപാധ്യായാണ് മികച്ച ചലച്ചിത്ര നിരൂപകൻ. വെട്രിമാരൻ സംവിധാനം ചെയ്ത അസുരനാണ് മികച്ച തമിഴ് സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്.
തമിഴ് നടൻ വിജയ് സേതുപതിക്ക് (സൂപ്പർ ഡീലക്സ്) മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. തമിഴ് സിനിമയായ വിശ്വാസത്തിലൂടെ ഡി. ഇമ്മൻ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടി. മലയാളിയായ റസൂൽ പൂക്കുട്ടിക്കാണ് മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം.
















