മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ മാതാവ് ഗൗരി ഖാൻ ആർതർ റോഡ് ജയിലിലേക്ക്. പിതാവും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാെൻറ സന്ദർശനത്തിന് പിന്നാലെയാണ് ഗൗരിയുടെ സന്ദർശനം.
മുംബൈ കോടതി ആര്യന് ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച ഷാരൂഖ് ജയിലിലെത്തി മകനെ കണ്ടത്. മൂന്നാഴ്ചയായി ആർതർ റോഡ് ജയിലിലാണ് ആര്യൻ.
ബുധനാഴ്ച ആര്യന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒക്ടോബർ മൂന്നിനാണ് 23കാരനായ ആര്യനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്നാഴ്ചയായി ജയിലിലാണ് ആര്യൻ. ഇതോടെ ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
പ്രഥമദൃഷ്ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പ്രത്യേക എൻ.ഡി.പി.എസ് കോടതി ആര്യൻറെ ജാമ്യാപേക്ഷ തള്ളിയത്. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അർബാസ് സേഠ് മർച്ചൻറ്, മുൺമുൺ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
ലഭ്യമായ തെളിവുകൾ പ്രകാരം പ്രതികൾ കുറ്റക്കാരല്ലെന്ന് പറയാൻ സാധിക്കില്ലെന്നും ജാമ്യം ലഭിച്ചാൽ വീണ്ടും അതേ കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പില്ലെന്നുമാണ് ജഡ്ജി വി.വി. പാട്ടീൽ ജാമ്യം നിഷേധിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ 29ഉം 37ഉം വകുപ്പുകൾ കേസിൽ ബാധകമാണ്. അതുകൊണ്ടുതന്നെ, കുറ്റം ചെയ്തിട്ടില്ലെന്ന പ്രതികളുടെ വാദം ഈ ഘട്ടത്തിൽ തൃപ്തികരമല്ല. ആര്യൻ ഖാന് ജാമ്യം നൽകുകയാണെങ്കിൽ തെളിവുകൾ നശിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ട്. ആര്യൻ ഖാൻറെ വാട്സാപ്പ് ചാറ്റുകൾ ലഹരിവസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ആര്യൻറെ വാട്സാപ്പ് ചാറ്റുകൾ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എൻ.സി.ബി വാദിച്ചത്. ആര്യൻറെ സുഹൃത്തുക്കളായ അർബാസ് സേഥ് മർച്ചൻറിൽ നിന്ന് ആറ് ഗ്രാം ചരസും മുൺമുൺ ധമേച്ചയിൽ നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയിരുന്നു.
















