കെ പി എ സി സുലോചന – പൊന്നരിവാൾ അമ്പിളി

മലയാളിയുടെ സാംസ്‌കാരിക ചരിത്രത്തിലെ സവിശേഷ അദ്ധ്യായങ്ങളിൽ ഒന്നാണ് കെ പി എ സി സുലോ ചനയുടെ കലാ ജീവിതം. കേരളത്തിന്റെ രാഷ്ട്രീയ പരിണാ മത്തിന്റെയും സാംസ്‌കാരിക നവോഥാനത്തിന്റെയും മുദ്രകൾ പതിഞ്ഞതാണ് ആ ജീവിതം. മലയാളി തീർച്ചയായും വായിക്കേണ്ട അനുഭവ സമരങ്ങളാണത്. പ്രമുഖ കലാ ചരിത്രകാരനും കവിയുമായ രാജീവ്‌ പുലിയൂർ ആ സമര തീഷ്ണ ജീവിതമാണ് ഇവിടെ എഴുതുന്നത്.
 

​​​​​​1. നാടകകാലം /മലബാർ യാത്രാനുഭവങ്ങൾ

ഒരു ദിവസം കോഴിക്കോട് നഗരത്തിലൂടെ കെ പി എ സി നാടകവാന്‍ പൊയ്ക്കൊണ്ടിരിക്കുകയാണ്. കോഴിക്കോടന്‍ കടപ്പുറത്തിന്‍റെയും നഗരത്തിന്‍റെ വഴിയോരങ്ങളുടെയും  പുരാതനതനമായൊരു സംഗീതം ലയിച്ചുചേര്‍ന്നിരിക്കുന്നു. പഴയ ഇരുനിലക്കെട്ടിടങ്ങള്‍ ഓടിട്ടതും മുന്നിലേക്ക് ചായ്ച്ചിരിക്കുന്നതുമായ പുരകള്‍, കടകള്‍, കടകളുടെ ഇടയിലൂടെ നൂലുപോലെ നൂല്‍ക്കമ്പികള്‍ പോലെ ചേര്‍ന്നു പോകുന്ന വഴികള്‍. അതിലൂടെ ആളുകളും വാഹനങ്ങളും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. കടല്‍പ്പുറത്തുനിന്ന് വീശിയടിക്കുന്ന കാറ്റുകള്‍ വഴിയോരങ്ങളിലെ മരങ്ങളിലും വലിയ വലിയ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലൂടെയും ചുറ്റിപ്പോകുന്നു. പാറിപ്പറക്കുന്ന ചെങ്കൊടിയുമായി അതാ കെ.പി.എ.സി.യുടെ വാന്‍ ഏതോ ഒരു ഗാനവും നെഞ്ചിലേറ്റി ഒഴുകി വരുന്നു. അതിനുള്ളിലെ ഗായകരും അഭിനേതാക്കളും പിന്നണിക്കാരും കൂടിച്ചേര്‍ന്നൊരു സംഘഗാനമായി അത് വലുതായിപ്പോയത് അവര്‍  അറിഞ്ഞിരുന്നില്ല. ഇടയ്ക്കതിന്‍റെ ലഹരിയില്‍ പടിഞ്ഞാറന്‍ കാറ്റിനെ മുറിച്ച് പായുന്ന വാനില്‍ അവള്‍ ഏതോ പാട്ടിന്‍റെ തിരകളില്‍ പെട്ടപോലെയായിരുന്നു. പാട്ടിന്‍റെ ഒച്ചയും ബഹളവും കേട്ട് ഒരു പോലീസ് സബ് ഇന്‍സ്പെക്ടര്‍ അവരുടെ വാഹനത്തിനുനേരെ കൈകാണിച്ചു. അപ്പോള്‍ പോലീസ് സ്റ്റേഷനായിരുന്നു അതെന്ന് അവര്‍ക്ക് ശ്രദ്ധിക്കാന്‍ പറ്റിയിരുന്നില്ല. ജനാര്‍ദ്ദനക്കുറുപ്പും മാധവനും അപ്പോള്‍ തന്നെ വാഹനത്തില്‍ നിന്നിറങ്ങി. അവര്‍ പുറത്തു നില്‍ക്കുന്ന എസ്.ഐയുടെ അടുത്തേക്കു ചെന്നു. 

എന്താടാ വണ്ടിയില്‍ ഒരു പാട്ടും കൂത്തും. ആരെടാ ഈ വണ്ടീന്‍റെ ആള്? ഇതാര്‍ ടെ  പേരിലാടാ വണ്ടി?

ഞാനാണു സാറെ, കുറുപ്പ് പറഞ്ഞു. എന്‍റെ പേരിലാണ് രജിസ്ട്രേഷന്‍. 

ആരടാ എന്തടാ എന്നൊക്കെയുള്ള ആക്രോശങ്ങള്‍ ഇതിനുമുമ്പ് കേട്ടിട്ടില്ല. അതിനാല്‍ വാനിനകത്തുണ്ടായിരുന്നവരെല്ലാം ഒന്നിച്ചിറങ്ങി കുറുപ്പിനു പുറകിലായി നിലയുറപ്പിച്ചു.

കൂടെ നില്‍ക്കുന്ന സുന്ദരികളായ നടികളെക്കൂടി കണ്ടപ്പോള്‍ എസ്.ഐക്ക് കുറച്ചുകൂടി ഉശിരു കൂടി. അതുകണ്ട് അതുവഴി പോയിക്കൊണ്ടിരുന്ന വഴിപോക്കരൊക്കെയും അവിടെ തടിച്ചു കൂടി. ഏതാണ്ടൊരു തെരുവുനാടകത്തിനുളള ആളുകള്‍ അവിടെ വന്നു നിറഞ്ഞു നില്‍ക്കുകയാണ്. അവരെ വലംവെച്ച് വാഹനങ്ങളൊക്കെയും പൊയ്ക്കൊണ്ടിരുന്നു. 

എസ്.ഐ വളരെ പരുഷമായി എല്ലാവരെയും നോക്കി. കുറുപ്പിനോടായി ചോദിച്ചു. 

എന്താടാ വാഹനത്തിലൊരു കൊടി കെട്ടിവെച്ചിരിക്കുന്നത്. ആര്‍ടെ പതിനാറടിയന്ത്രത്തിനാടാ പോകുന്നത്.

സാര്‍, ഞങ്ങള്‍ നാടകം അവതരിപ്പിക്കാന്‍ വന്നവരാണ്. കെ.പി.എ.സി.യുടെ പ്രവര്‍ത്തകരും കലാകാരന്മാരുമാണ്. 

ഓഹോ! നാടകത്തിനു വന്നതാണല്ലേ? അപ്പോള്‍ നാടകത്തിനു വന്നവര്‍ക്കെന്തിനാടാ ചുവന്ന കൊടി. നാടകം നടത്താന്‍ വന്നാല്‍ നാടകം നടത്തിയിട്ട് പൊയ്ക്കോണം. അഴിച്ചുമാറ്റടാ കൊടി.

ഇത്രയും കേട്ടപ്പോള്‍ സൗമ്യമായി പ്രതികരിക്കാതെ നിന്ന ജനാര്‍ദ്ദനക്കുറുപ്പിന്‍റെ ഉള്ളില്‍ തീ ആളിക്കത്തി.
പോലീസ് ആയതുകൊണ്ട് അമര്‍ഷം ഉള്ളിലടക്കി.
കൊടിയഴിക്കാന്‍ വേണ്ടി മുന്നോട്ടു വന്ന ഒരു പോലീസ്കാരന്‍റെ മുന്നില്‍ ചാടി ഒരലര്‍ച്ചയായിരുന്നു, കുറുപ്പ്.

കൊടിയില്‍ തൊട്ടുപോകരുത്.

ഉടനെ ജനാര്‍ദ്ദനക്കുറുപ്പിന്‍റെ നേര്‍ക്ക് സ്റ്റേഷനുമുന്നില്‍നിന്ന് ഒരുപറ്റം പോലീസുകാര്‍ ഇരച്ചു വന്നു. അപ്പോള്‍ ജനാര്‍ദ്ദനക്കുറുപ്പിന്‍റെ മുന്നിലേക്ക് ഒരു സ്ത്രീയാണ് കടല്‍ത്തിരപോലെ എത്തിയയത്. 

സുലോചനയായിരുന്നു അത്. ആ കൊടിയിലോ ഞങ്ങളുടെ പ്രസിഡന്‍റിന്‍റെ ദേഹത്തോ നിങ്ങള്‍ കൈവെച്ചാല്‍ ഞങ്ങളിവിടെ മരിച്ചു വീഴും. മാറി നില്‍ക്കങ്ങോട്ട്. 

എന്ന് പറഞ്ഞ് ചീറി നില്‍ക്കുന്ന ഒരു സ്ത്രീയെ അവരാരും അപ്പോള്‍ പ്രതീക്ഷിച്ചതേയില്ല. വന്ന പോലീസുകാരും എസ്.ഐയും അപ്പോള്‍ പിന്നോട്ട് ഒന്ന് മാറി. അപ്പോഴേക്കും സുധര്‍മ്മയും വിജയകുമാരിയും ഭാര്‍ഗ്ഗവിയും വീറോടെ വന്ന് സുലോചനയുടെ പിന്നില്‍ അണിനിരന്നു. അവിടെ അപ്പോള്‍ കൂടിയ ആളുകളും ഒരു നാടകം കാണുന്ന പോലെ വീര്‍പ്പടക്കി നിന്നു. 

പെട്ടെന്ന് അതു വഴി വന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങി പുറത്തേക്ക് വന്നു. അയാളെക്കണ്ട് പോലീസ് എസ്.ഐ ഒന്നു നോക്കി.

കെ.പി.ആര്‍ ഗോപാലന്‍

എന്താടോ ഇവിടെ

സാര്‍ ഇവര്‍..

ഇവരാരാണെന്ന് തനിക്കറിയാമോ

ഇല്ല സാര്‍

എങ്കില്‍ അത് പഠിക്കണം. ഇത് കെ പി എ സിയുടെ പ്രശസ്തകലാകാരന്മാരാണ്. അവരുടെ നേതാവാണ് ജനാര്‍ദ്ദനക്കുറുപ്പ്. 

ഞാനറിഞ്ഞില്ല സാര്‍

ഇല്ലെങ്കില്‍ അത് പഠിക്കണം. 

എസ് ഐയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. 

അയാള്‍ തലതാഴ്ത്തി നിന്നു.

Latest News