തിരുവനന്തപുരം: നിസാമുദിൻ – തിരുവനന്തപുരം എക്സ്പ്രസിലെ കവർച്ചയ്ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. മൂന്ന് സ്ത്രീകളെയാണ് പ്രതി മയക്കി കിടത്തി കവർച്ച നടത്തിയത്.
കവർച്ചയ്ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാൾ ട്രെയിനിൽ ഒപ്പം ഉണ്ടായിരുന്നെന്ന് യാത്രക്കാരിയായ വിജയലക്ഷ്മി തിരിച്ചറിഞ്ഞു. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഷ നിസാമുദിൻ എക്സ്പ്രസിൽ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.
വിജയലക്ഷ്മിയും മകൾ ഐശ്വര്യയും സഞ്ചരിച്ച കോച്ചിൽ ഇയാൾ ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. വിജയലക്ഷ്മി ഇയാളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ ഇതിന് മുൻപും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
തിരുവനന്തപുരത്ത് എത്തുന്നതിന് എത്തുന്നതിന് മുൻപ് ഇയാൾ രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തിയ ട്രെയിനിലാണ് യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തി കൊള്ളയടിച്ചത്. ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകൾ ഐശ്വര്യ, തമിഴ്നാട് സ്വദേശി കൗസല്യ എന്നിവരാണ് തിരുവനന്തപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിജയലക്ഷ്മിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും, കൗസല്യയുടെ സ്വർണവും മോഷണം പോയതായാണ് വിവരം.

















