തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് വൈകിട്ട് വിദഗ്ധർ ഉൾപ്പെടുന്ന സമിതിയുടെ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.സംസ്ഥാന സമിതി അംഗം ടി.എൻ.സീമയെ രണ്ടാം നവകേരള പദ്ധതിയുടെ കോർഡിനേറ്ററാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അബ്കാരി വെൽഫയർ ബോർഡ് ചെയർമാനായി സുനിൽകുമാറിനെയും നിയമിച്ചു.
രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും കോവിഡ് രോഗബാധ നിയന്ത്രണ വിധേയമായിട്ടും സംസ്ഥാനത്തെ രോഗവ്യാപനത്തിന് കുറവുണ്ടായിട്ടില്ല. ഓണക്കാലത്തെ ഇളവുകള്‍ കൂടി വന്നതോടെ രോഗതീവ്രത ദിനംപ്രതി ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രാജ്യത്തെ തന്നെ പ്രമുഖരുടെ അഭിപ്രായങ്ങള്‍ തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത വിദഗ്ധരുടെ യോഗം വൈകീട്ട് നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രധാനപ്പെട്ട വൈറോളജിസ്റ്റുകള്‍, സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. ദിനംപ്രതി ഉയരുന്ന രോഗതീവ്രത കുറയ്ക്കാന്‍ വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ എന്തൊക്കെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നതാകും യോഗത്തിലെ പ്രധാന ചര്‍ച്ച. വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

















