കാസർകോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും .ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് രോഗ ബാധിതരായത് 18 നും 21നും ഇടയില്‍ പ്രായമുള്ളവര്‍. ഇത് ആകെ രോഗികളുടെ 28 ശതമാനം വരും. രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള രോഗ ബാധിതരായ കുട്ടികളുടെ എണ്ണം 19 ശതമാനം വരും. രോഗികളില്‍ 11 നും 14 നും ഇടയിലുള്ളവർ 22 ശതമാനം. ഓഗസ്റ്റ് ഒന്ന് മുതല്‍ 21 വരെയുള്ള കണക്കാണിത്. 27 വയസിന് മുകളിലുള്ള ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്നാണ് വിശകലനം. ട്യൂഷന്‍ ഉള്‍പ്പടെയുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ഓഫ് ലൈനായി നടത്താന‍് പാടില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

















