തിരുവനന്തപുരം: കണ്ണൂരിൽ ആത്മഹത്യ ചെയ്ത സുനീഷ ഭർതൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് ബന്ധുക്കള്‍. മുഖ്യമന്ത്രി, ഡി.ജി.പി, വനിത കമീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്ന് സുനീഷയുടെ ബന്ധുക്കള്‍ പറഞ്ഞു.
സുനീഷയ്ക്ക് സ്ഥിരമായി മര്‍ദ്ദനമേറ്റിരുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് സുനീഷയ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ല. ഹോട്ടലില്‍ നിന്ന് പാഴ്‍സല്‍ വാങ്ങിയാണ് ഒരുമാസമായി ഭക്ഷണം കഴിച്ചിരുന്നത്. വീടുമായി ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുപൊളിച്ചതായും സുനീഷയുടെ വല്യമ്മ ന്യൂസ് അവറില്‍ പറഞ്ഞു.
വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യ കോറോം സെന്‍ട്രല്‍ വായനശാലക്കടുത്ത കൊളങ്ങരത്ത് വളപ്പില്‍ സുനീഷയെയാണ് (26) വെള്ളൂരിലെ ഭര്‍തൃവീട്ടില്‍ കുളിമുറിയുടെ വെന്‍റിലേറ്ററില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ ഞായറാഴ്ച വൈകീട്ട് കാണപ്പെട്ടത്. സുനീഷ മരിക്കുന്നതിനുമുമ്ബ് ഭര്‍ത്താവിന് വിഡിയോകാള്‍ ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. ഒന്നര വര്‍ഷം മുമ്ബാണ് സുനീഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു.
പ്രണയ വിവാഹമായതു കൊണ്ട് ഇരുവീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർത്താവിന്‍റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ ഭർത്താവിന്‍റെ അച്ചനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.
മകളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി കാണിച്ച് സുനീഷയുടെ മാതാവ് കഴിഞ്ഞ മാസം അഞ്ചിന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇവരെ വിളിപ്പിച്ച് പ്രശ്നം ഒത്തുതീര്‍ത്ത് പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഭര്‍തൃവീട്ടില്‍ വീണ്ടും ശാരീരിക പീഡനവും മറ്റും തുടരുകയായിരുന്നുവെന്നാണ് സുനീഷയുടെ വീട്ടുകാരുടെ പരാതി. ഭര്‍ത്താവ് വിജീഷ് പാല്‍ സൊസൈറ്റി ജീവനക്കാരനാണ്. കെ.വി. സുകുമാരന്റെയും കെ. വനജയുടെയും മകളാണ് സുനീഷ.

















