ന്യൂഡൽഹി: ഡൽഹിയിൽ ഒമ്പതു വയസ്സുകാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ അന്വേഷണ സംഘത്തോട് ഡൽഹി ഹൈക്കോടതി തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടു. അന്വേഷണത്തിന് കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
പ്രതികളെ രക്ഷിക്കാൻ ലോക്കൽ പൊലീസ് ഇടപെട്ടിരുന്നു എന്ന ആരോപണം കുട്ടിയുടെ രക്ഷാകർത്താക്കൾ നേരത്തേ ഉന്നയിച്ചിരുന്നു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് കുടുംബം ഉൾപ്പെടെ സമരം ചെയ്യുന്നത് തുടരുകയാണ്.
വീടിനു സമീപത്തുള്ള ശ്മശാനത്തിലെ കൂളറിൽ നിന്നു വെള്ളമെടുക്കാൻ പോയ സമയത്താണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. തുടർന്ന് തെളിവ് നശിപ്പിക്കാൻ പ്രതികൾ മൃതദേഹം ദഹിപ്പിച്ചു. സംഭവത്തിൽ ശ്മശാനത്തിലെ പുരോഹിതൻ രാധേ ശ്യാം, ജോലിക്കാരായ ലക്ഷ്മി നാരായണൻ, സലീം, കുൽദീപ് എന്നിവരാണ് അറസ്റ്റിലായത്.
















