മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഇളവുകൾ ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങൾ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്നു താക്കറെ പറഞ്ഞു.
ലോക്കല്‍ ട്രെയിനുകൾ ഉടൻ പുനസ്ഥാപിക്കേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിൽ ഇളവുകൾ നൽകുന്നത് കോവിഡിന്റെ മറ്റൊരു തരംഗത്തിന് കാരണമാകില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 2-ന് മഹാരാഷ്ട്രയിലെ മുംബൈ അടക്കമുള്ള 25 ജില്ലകളിൽ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇവിടെ പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കുറവായതിന് പിന്നാലെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
കടകൾ രാത്രി 8 മണിവരെ പ്രവർത്തിക്കാം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വൈകുന്നേരം 4 മണിവരെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. വ്യായാമ കേന്ദ്രങ്ങള്‍, സ്പാ, യോഗ സെന്ററുകൾ, സലൂണുകൾ എന്നിവ 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി രാത്രി 8 മണിവരെ പ്രവർത്തിക്കാം. അതേസമയം സ്വകാര്യ, സർക്കാർ ഓഫീസുകളിലെ എല്ലാ ജോലിക്കാരെയും ഉൾപ്പെടുത്തി പൂർണ്ണമായും പ്രവർത്തിക്കാമെന്നും ഇളവുകളിൽ പറയുന്നു.
















