തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചതെന്നും മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി.
എന്നാല്‍ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി. ഇതിന് പിന്നാലെ സഭാ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കു ആയിരുന്നു. നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ സഭ ബഹിഷ്കരിച്ചിരുന്നു. മന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി .രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി, അംഗങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് കോടതിയെ സമീപിച്ചത് എന്ന് വ്യക്തമാക്കുകയും ചെയ്തു.
നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടാൻ ഒരുങ്ങുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജി വയ്ക്കണമെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്.എന്നാൽ കോടികൾ നഷ്ടം വരുത്തിയ പാമോലിൻ അടക്കം പിൻവലിക്കാൻ ശ്രമിച്ചവരാണ് പ്രതിപക്ഷമെന്നും, സഭയിലെ പ്രശ്നങ്ങൾ സഭയിൽ തന്നെ തീർക്കണമെന്നും മുഖ്യമന്ത്രി.ശിവൻകുട്ടി രാജി വയ്ക്കണമെന്നാവശ്യവും മുഖ്യമന്ത്രി തളളിക്കളഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം പിന്നീട് സഭ നടപടികൾ ബഹിഷ്കരിക്കുകയായിരുന്നു.

















