ഹജ്ജിന് തിരഞ്ഞെടുക്കപ്പട്ടവർ മൂന്ന് മണിക്കൂറിനകം പണമടച്ച് ബുക്കിംഗ് പൂർത്തിയാക്കണമെന്ന് ഹജ്ജ്-ഉംറ കാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഈ വർഷത്തെ ഹജ്ജിനായി സൗദിക്കകത്തുനിന്നുള്ള 20 ലക്ഷം പേരുടെ അപേക്ഷകൾ പ്രതീക്ഷിക്കുന്നതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഹജ്ജ്-ഉംറ കാര്യ ഉപമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്താണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി അപേക്ഷ സമർപ്പിച്ചവർ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ മൂന്ന് മണിക്കൂറിനകം പണമടച്ച് ബുക്കിംഗ് പൂർത്തിയാക്കണമെന്ന് മന്ത്രി അറിയിച്ചു. രാജ്യത്തിനകത്തുള്ള 20 ലക്ഷത്തോളം പേർ ഹജ്ജിന് അപേക്ഷിക്കുമെന്നാണ് മന്ത്രാലയം പറയുന്നത്.ഇന്നലെ ആരംഭിച്ച ഹജ്ജ് രജിസ്ട്രേഷൻ ഈ മാസം 23 വരെ തുടരും.
ഇവരിൽനിന്ന് കോവിഡ് മാനദണ്ഡങ്ങളും മറ്റു വ്യവസ്ഥകളും പൂർത്തിയാക്കിയ 60,000 പേർക്കാണ് അവസരം നൽകുക. ഇതിനാൽ പ്രാഥമിക രജിസ്ട്രേഷൻ പൂർത്തിയാക്കിയവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പണമടച്ച് അന്തിമ തീരുമാനത്തിലെത്താൻ മണിക്കൂറുകൾ മാത്രമാണ് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു. നിശ്ചിത മണിക്കൂറിനകം പണമടക്കാത്തവരുടെ രജിസ്ട്രേഷൻ മാറ്റി ക്രമപ്രകാരമുള്ള അടുത്ത ആളുകൾക്ക് അനുവാദം നൽകും. പണമടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയവരുടെ ഹജ്ജ് അനുമതിപത്രം വ്യക്തിഗത പോർട്ടലായ അബ്ഷിറിൽ ലഭ്യമാക്കും.