തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത പൾസ് ഓക്സീമീറ്ററുകൾ വിപണിയിൽ നിന്ന് വാങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പൾസ് ഓക്സീമീറ്ററുകൾ നൽകുന്ന തെറ്റായ വിവരങ്ങൾ രോഗിയെ അപകടപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് മെഡിക്കൽ സർവീസ് കോർപറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പൾസ് ഓക്സീമീറ്റർ മാത്രമേ വാങ്ങാവൂ. ആ പട്ടിക ഉടനെ പരസ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ സാമാഗ്രികൾക്ക് സർക്കാർ പൊതുവിപണിയിൽ വില നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ മെഡിക്കൽ സ്റ്റോറുകളിൽ അടക്കം കൂടിയ വിലയ്ക്ക് ഇവ വിൽക്കുന്ന അവസ്ഥയുണ്ട്. ഇത്തരം നടപടികൾ കണ്ടെത്താനായി പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാനാണ് നിർദേശം.
ബ്ലാക്ക് ഫംഗസിന്റെ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ കഴിയുമോ എന്ന് വിദേശത്തുളള മലയാളി സംഘടനകളോട് ആരാഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അവ ഉല്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മരുന്നുകൾ ലഭ്യമാക്കാൻ മെഡിക്കൽ സർവീസ് കോർപറേഷനെ ചുമതലപ്പെടുത്താനും ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.