തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത 3 മണിക്കൂറില്‍ 12 ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 9 ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
വൈകിട്ടോടെയാണ് ജില്ലയിൽ മഴ തുടങ്ങിയത്. തിരുവന്തപുരത്തെ താഴ്ന്ന പ്രദേശമായ മണക്കാട് കമലേശ്വരം കല്ലടി മുക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടിൽ ആയി. വീടുകളിലേക്ക് വെള്ളം കയറിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്. എല്ലാം മഴക്കാലത്തും ഉണ്ടാകുന്ന പതിവ് ദുരിതം ആണെന്നും ഉടനടി പരിഹാരം ഉണ്ടാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അമ്പൂരി അടക്കമുള്ള മലയോര മേഖലകളിലും മഴ ശക്തമാകുന്നുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളിൽ അടക്കം ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.
യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.