തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ രൂക്ഷവിമർശനവുമായി എൻ എസ് എസ്. സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ രീതിയിൽ വിമർശിച്ചത് ശരിയല്ലെന്ന് എൻ എസ് എസ് പറഞ്ഞു. ആവശ്യം വരുമ്പോൾ സഹായം തേടുന്നതും പിന്നീട് തള്ളിപ്പറയുന്നതും നല്ലതല്ല.
പാർട്ടിയുടെ അഭിപ്രായം പറയേണ്ടത് പ്രതിപക്ഷ നേതാവല്ല,കെ പി സി സി പ്രസിഡന്റ് ആണെന്നും എൻ എസ് എസ് പറയുന്നു. പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സ്ഥാനം മറക്കുന്നു. പുതിയ സ്ഥാനലബ്ദിയിൽ മതി മറക്കുകയാണ്.
പ്രതിപക്ഷ നേതാവ് ആയതിൽ പിന്നീട് വി ഡി സതീശൻ സാമുദായിക സംഘടനകൾക്ക് എതിരെ രംഗത്ത് വന്നിരുന്നു. സാമുദായിക നേതാക്കന്മാരെ രാഷ്ട്രീയ കാര്യത്തിൽ ബന്ധപ്പെടുത്തുന്നതിൽ തെറ്റില്ല. അവർക്കെതിരായ അനീതിയിൽ ശബ്ദം ഉയർത്തണം.
എന്നാൽ അവർ രാഷ്ട്രീയത്തിലെ കാര്യം തീരുമാനിക്കുന്ന സ്ഥിതി പാടില്ല. മതസാമുദായിക നേതാക്കന്മാർ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കാനെ പാടുള്ളു. കിടക്കരുതെന്നും സതീശൻ പറഞ്ഞിരുന്നു. ഇതിന് എതിരെയാണ് എൻ എസ് എസ് രംഗത്ത് വന്നത്.