തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജില്ലാ കളക്ടർമാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി കയ്യേറിയിട്ടുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനും, അര്‍ഹരായ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താൻ യോഗത്തിൽ മന്ത്രി നിര്‍ദ്ദേശം നല്കി. ഇതിനായി താലൂക്ക് ലാന്റ് ബോര്‍ഡുകളുടെയും ലാന്റ് ട്രൈബ്യൂണലുകളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
റവന്യൂ സംവിധാനത്തിന്റെ നെടുംതൂണായ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദ ഓഫീസുകളാക്കും. റവന്യൂ രേഖകളുടെ ഡിജിറ്റലൈസേഷന് വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി പോക്കുവരവ്, ഭൂനികുതി ഒടുക്ക്, എല്‍ആര്‍എം തരംമാറ്റം എന്നീ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇ-പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മണ്‍സൂണ്‍ കാല ശുചീകരണ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും വെല്ലുവിളിയാണ്. കോവിഡ് ബാധിതര്‍ക്ക് പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടതുണ്ട്. പിപിഇ കിറ്റുകള്‍, മരുന്നുകള്‍ തുടങ്ങിയവയ്ക്ക് ക്ഷാമമുണ്ടാകാന്‍ പാടില്ല. ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണം. ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഉറപ്പു വരുത്തണം. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണം. ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. യോഗത്തിൽ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഐഎഎസ്, ലാന്റ് റവന്യൂ കമ്മിഷണര്‍ കെ.ബിജു ഐഎഎസ് എന്നിവര്‍ പങ്കെടുത്തു.