തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ഉച്ചസ്ഥായി പിന്നിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ അതിനുശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും സംഭവിക്കുന്നത്. അത് വര്‍ധിക്കുന്നതായി കാണുന്നുണ്ട്. ആശുപത്രികളെ സംബന്ധിച്ച് സമയം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തെ നേരിടാന്‍ വേണ്ട എല്ലാ കരുതലും മുഴുവന്‍ ജില്ലാ ആശുപത്രികളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പ്രാഥമിക കര്‍ത്തവ്യം ജീവന് സംരക്ഷിക്കുക എന്നതാണെന്നും രണ്ടാമത്തെ തരംഗം എത്രത്തോളം രോഗബാധ ഉയരാം എന്ന പാഠം പഠിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
എത്രത്തോളം രോഗബാധ ഉയരാം, വൈറസുകളുടെ ജനിതക വ്യതിയാനം എന്ത് ഭീഷണി ഉയര്‍ത്താം എന്നൊക്കെ മനസിലായി. ആരോഗ്യ സംവിധാനങ്ങള്‍ എങ്ങിനെ തയാറെടുക്കണം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങിനെ വിന്യസിക്കണം, സാമൂഹ്യ ജാഗ്രതയുടെ പ്രായോഗികവത്കരണം തുടങ്ങിയ കാര്യങ്ങളില്‍ പുതിയ ഉള്‍ക്കാഴ്ചയും പുതിയ കോവിഡ് തരംഗം നല്‍കുന്നുണ്ട്.
സാര്‍വദേശീയ തലത്തിലും ദേശീയ തലത്തിലും മൂന്നാം തരംഗത്തെ കുറിച്ച് ചര്‍ച്ച ഉയര്‍ന്ന് വന്നിട്ടുണ്ട്. വാക്സിന് അതിജീവിക്കാന്‍ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. വാക്സിന് എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാല്‍ ഇത്തരമാളുകളും രോഗവാഹകരാകാം എന്നത് ശ്രദ്ധിക്കണം. വാക്സിന് എടുത്തവര്‍ക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗമുള്ളത് കൊണ്ടാണ്. അതുകൊണ്ട് എല്ലാവരും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കണം.
ജനത്തിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണയാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ കേരളത്തില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്. സര്‍ക്കാരിനൊപ്പം നിന്ന ജനത്തെ ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു. ഈ ജാഗ്രത കുറച്ചുനാളുകള്‍ കൂടെ ഇതേപോലെ കര്‍ശനമായ രീതിയില്‍ തുടരണം. അതിന് എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.