ബാഹുബലിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ‘ആര്‍ആര്‍ആറി’ന്റെ എല്ലാ ഭാഷകളിലെയും (തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി) സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ ജയന്തിലാല്‍ ഗാഡയുടെ പെന്‍ ഇന്ത്യ നേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒപ്പം ഹിന്ദി തിയട്രിക്കല്‍ റൈറ്റും പെന്‍ നേടിയിരുന്നു. എല്ലാത്തിനുമായി ജയന്തിലാല്‍ ഗാഡ നല്‍കിയത് 475 കോടി ആയിരുന്നു.
ഇപ്പോൾ പെന്‍ ഗ്രൂപ്പില്‍ നിന്നും ഹിന്ദി തിയട്രിക്കല്‍ റൈറ്റ് ഒഴികെ എല്ലാ ഭാഷകളിലെയും സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ പെന്നില്‍ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് സീ ഗ്രൂപ്പ്. 325 കോടിയാണ് ഇതിനായി സീ ഗ്രൂപ്പ് മുടക്കിയിരിക്കുന്നതെന്ന് ‘പിങ്ക് വില്ല’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ തിയറ്റര്‍ അവകാശം വിറ്റതിലൂടെമാത്രം 570 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര പ്രദേശ് 165 കോടി, ഉത്തരേന്ത്യ 140 കോടി, നിസാം 75 കോടി, തമിഴ്നാട് 48 കോടി, കര്‍ണ്ണാടക 45 കോടി, കേരളം 15 കോടി, വിദേശരാജ്യങ്ങള്‍ 70 കോടി എന്നിങ്ങനെയാണ് അതിന്‍റെ വിശദാംശങ്ങള്‍. മ്യൂസിക് റൈറ്റ്സിന് മറ്റൊരു 20 കോടിയും ലഭിച്ചതായി ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. എല്ലാം ചേര്‍ത്താല്‍ ഉറപ്പായും 900 കോടിക്ക് മുകളിലെത്തും ചിത്രത്തിന്‍റെ പ്രീ-റിലീസ് ബിസിനസ്.