കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് വിനിതീന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്നും ഇമോഷണൽ ഡ്രാമയാണ് ചിത്രമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിന്റെ മാജിക്ക് ചിത്രത്തിലുടനീളം വിനീത് ശ്രീനിവാസൻ ഉപയോഗിക്കുന്നുണ്ട്. ആദ്യ പകുതി മികച്ചതാണ് എന്നും ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നു. നിവിൻ പോളി നിറഞ്ഞാടുന്ന ചിത്രത്തിൽ സൗഹൃദത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഹൃദയത്തിൽതട്ടുന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ‘വർഷങ്ങൾക്കുശേഷം’.
മുന്നോ നാലോ ലുക്കുകളില്‍ എന്തായാലും താനും പ്രണവ് മോഹൻലാലും ഉണ്ടാകും എന്ന് ചിത്രത്തിലെ നായകനായ ധ്യാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കൗമാരക്കാരുടെ ലുക്കില്‍ മീശയും താടിയുമില്ലാതെ ചിത്രത്തില്‍ ഞങ്ങള്‍ ഉണ്ടാകും. സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും പറയുക എന്നും ധ്യാൻ ശ്രീനിവാസൻ സൂചിപ്പിച്ചിരുന്നു. പ്രമോഷനില്‍ വിനീതും ധ്യാനുമൊക്കെ വ്യക്തമാക്കിയത് ചിത്രം കാണുമ്പോൾ ശരിവെക്കുന്നതാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുമ്പോള്‍ വിനീത് ശ്രീനിവാസനും വര്‍ഷങ്ങളുടെ ശേഷത്തിലുണ്ടാകും. സംഗീതം നിര്‍വഹിക്കുക അമൃത് രാംനാഥാണ്. വിനീത് ശ്രീനിവാസന്റെ ഒരു ചിത്രത്തില്‍ ആദ്യമായി പ്രണവ് മോഹൻലാല്‍ നായകനായത് ഹൃദയത്തിലായിരുന്നു. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ സ്വാഭാവികമായി വലിയ പ്രതീക്ഷകളിലാണ്. മലയാളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിന്റെ വേറിട്ട ഭാവങ്ങളായിരുന്നു ചിത്രത്തില്‍ കണ്ടത് എന്നായിരുന്നു മിക്കവരുടെയും അഭിപ്രായങ്ങള്‍. അതുകൊണ്ട് പ്രണവിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രം പ്രഖ്യാപിച്ചപ്പോഴേ വലിയ ചര്‍ച്ചയായിരുന്നു.
വിനീതിന്റെ സേഫ് സോൺ ആയ ‘ഫീൽ ഗുഡ്’ തന്നെയാണ് ‘വർഷങ്ങൾക്കു ശേഷ’വും. ഫീൽഗുഡ് സിനിമകളെ ‘ക്രിഞ്ച്’ ആണെന്നോ ‘പൈങ്കിളി’ ആണെന്നോ വിശേഷിപ്പിക്കുന്നവരുണ്ടാകാം. എന്നാൽ വർഷങ്ങൾക്കുശേഷം ഒരു പരിധി വരെ ഇതിനെയെല്ലാം മറികടക്കുന്നുണ്ട്, വിജയിക്കുന്നുമുണ്ട്. കൂത്തുപറമ്പിലെ ഒരു ഗ്രാമത്തിൽ നാടകമെഴുത്തുകാരനായ യുവാവായ വേണുവും അവിടെയൊരു മാളികയിൽ മെഹഫിൽ പാടാനെത്തിയ മുരളിയെന്ന സംഗീതജ്ഞനും തമ്മിൽ ഉടലെടുക്കുന്ന സൗഹൃദത്തിൽനിന്നാണ് സിനിമ തുടങ്ങുന്നത്.
അതിമനോഹരമാണ് ചിത്രത്തിലെ പാട്ടുകൾ. മധുപകരൂ നീ താരകേ ഇതിനകം ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ ന്യാബകം എന്ന തമിഴ് ട്രാക്ക് സിനിമയുടെ ആകെ മൂഡ് സൃഷ്ടിക്കുന്നതിൽ വൻ വിജയമാണ്. സിനിമ കണ്ടു തിയറ്റർ വിട്ടാലും ന്യാബകം മനസ്സിൽ അലയടിക്കും. ഒരു സംഗീതസംവിധായകന്റെ കഥ പറയുമ്പോൾ ആ കഥാപാത്രത്തിനായി മികച്ച സംഗീതം ഒരുക്കുകയെന്ന വെല്ലുവിളി പുതുമുഖ സംഗീത സംവിധായകനായ അമൃത് രാംനാഥ് ഏറ്റെടുത്ത് വിജയിപ്പിക്കുന്നുണ്ട്. വേനലവധിക്കാലത്ത് കുടുംബങ്ങൾക്ക് തിയറ്ററിൽ പോയിരുന്ന് പൊട്ടിച്ചിരിച്ച് കാണാവുന്ന സിനിമയാണ് വർഷങ്ങൾക്കുശേഷം എന്നു നിസ്സംശയം പറയാനാകും.