കൊല്ലം: കോർപ്പറേഷന്റെ പുതിയ മേയറായി സിപിഐയുടെ ഹണി ബെഞ്ചമിനെ തിരഞ്ഞെടുത്തു. 37 വോട്ട് ഹണി ബഞ്ചമിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായ സുമിക്ക് എട്ട് വോട്ടുകളാണ് ലഭിച്ചത്. അതേസമയം ബിജെപി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുക്കും.
ഫെബ്രുവരി പത്തിന് പ്രസന്ന ഏണസ്റ്റ് രാജിവെച്ച് ഒഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. സിപിഐഎം-സിപിഐ തർക്കങ്ങൾക്ക് പിന്നാലെയായിരുന്നു പ്രസന്നയുടെ രാജി. എൽഡിഎഫിലെ മുൻധാരണ പ്രകാരം ഭരണസമിതിയുടെ അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐയ്ക്ക് ലഭിക്കേണ്ടതായിരുന്നു. ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും മേയര്‍ സ്ഥാനം സിപിഐഎം പ്രതിനിധി പ്രസന്ന ഏണസ്റ്റ് ഒഴിയാൻ തയ്യാറായിരുന്നില്ല.
ഇതിനെതിരെ സിപിഐ പ്രതിഷേധം ശക്തമാക്കിയിരുന്നു.\വികസനങ്ങൾ എണ്ണി പറഞ്ഞാണ് പ്രസന്ന ഏണസ്റ്റ് രാജി പ്രഖ്യാപിച്ചത്. മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്തതിനാൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായ എസ് ഗീതാകുമാരിക്കായിരുന്നു മേയറുടെ ചുമതല.