ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ ഏറ്റുമുട്ടലിൽ 5 സൈനികർ വീരമൃത്യു വരിച്ചെന്ന് സ്ഥിരീകരിച്ച് പ്രതിരോധ സേന. പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം.
പാക് സേനയുടെ 35 മുതൽ 40 വരെ സൈനികർ മരിച്ചിട്ടുണ്ട്. മരിച്ച സൈനികരുടെ എണ്ണം നോക്കിയില്ല,അതവർ എണ്ണട്ടെ. കാരണം അവരായിരുന്നില്ല നമ്മുടെ ലക്ഷ്യം തീവ്രവാദകൾ ആയിരുന്നു. ഉപയോഗിച്ച ആയുധങ്ങളെ കുറിച്ച് വെള്ളിപ്പെടുത്താൻ കഴിയില്ല. പാകിസ്താന്റെ നിരവധി പോര് വിമാനങ്ങൾ തകർന്നിട്ടുണ്ട്. അവയുടെ അവശിഷ്ടങ്ങൾ നമ്മുടെ കയ്യിൽ ഇല്ല. അവരുടെ ആക്രമണത്തിന്റെ തീവ്രത വരും ദിവസങ്ങളിൽ മനസ്സിലാകും. പാകിസ്താൻ വീണ്ടും ഒരു പ്രകോപനത്തിന് ഒരുങ്ങിയാൽ പാക് അറിയും തങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന്. പോരാട്ടത്തിൽ നഷ്ടങ്ങൾ സ്വാഭാവികമാണെന്നും മൂന്ന് സേനയുടെയും മേധാവികൾ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറല്‍ രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഭാവനം ചെയ്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
അതേസമയം, ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ യൂസഫ് അസ്ഹര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് തുടങ്ങിയ കൊടും ഭീകരര്‍ ഉള്‍പ്പടെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് എയര്‍ മാര്‍ഷല്‍ എകെ ഭാരതി പറഞ്ഞു. ലക്ഷ്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹവല്‍പൂര്‍, മുരിദ്‌ഗെ ഉള്‍പ്പടെയുള്ള ഭീകരക്യാമ്പുകള്‍ തകര്‍ത്തതിന്റെ ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു. ഈ രണ്ടു ക്യാമ്പുകള്‍ തകര്‍ക്കുക ആയിരുന്നു വ്യോമസേനയുടെ ലക്ഷ്യം. ഭീകര ക്യാമ്പുകള്‍ മാത്രമാണ് തകര്‍ത്തത്. പാകിസ്താന്‍ സൈന്യത്തിന്റെയോ, ആളുകളുടെയോ കെട്ടിടങ്ങള്‍ തകര്‍ത്തിട്ടില്ല – അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ ലക്ഷ്യമിട്ടത് തീവ്രവാദികളെയെന്നും പാകിസ്താന്‍ ലക്ഷ്യമിട്ടത് സാധാരണക്കാരെയും സൈനിക കേന്ദ്രങ്ങളെയുമെന്നും സൈന്യം വ്യക്തമാക്കി. തങ്ങളുടെ പോരാട്ടം തീവ്രവാദികള്‍ക്കെതിരെയെന്നും മേധാവികൾ കൂട്ടിച്ചേർത്തു.