ഡീപ്‌ ഫേക്കിൽ പെടുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവരാണെങ്കിലോ? | Fact Check | Anweshanam

google news
ഡീപ്‌ ഫേക്കിൽ പെടുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവരാണെങ്കിലോ? | Fact Check | Anweshanam
 

രശ്‌മിക മന്ദനക്ക് പിന്നാലെ ബോളിവുഡ് തരാം കാജോളിന്റെയും ഡീപ് ഫേക്ക് വീഡിയോ  സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ  ദുരുപയോഗം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന തരത്തിലാണ് രശ്‌മിക മന്ദാനയുടെ ഫേക്ക് വീഡിയോ പ്രാധ്യാക്ഷപെട്ടതെങ്കിൽ ക്യാമറക്കു മുന്നിൽ നിന്ന് വസ്ത്രം മാറുന്ന കജോൾ എന്ന തരത്തിലാണ് കജോൾ ദേവ്ഗണിന്റെ   വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

രശ്മിക മന്ദാനയുടെയുടെയും കാജോളിന്റെയും  വീഡിയോകൾ  മാത്രമല്ല പല  ഭാഷകളിലുള്ള നിരവധി നടിമാരുടെ ഡീപ്പ് ഫേക്കുകള്‍ ഇവതരത്തിൽ  ഇന്റര്‍നെറ്റിലുണ്ട്. സെലിബ്രിറ്റികൾ മാത്രമല്ല സാധാരണക്കാരും  ഇത്തരം സാങ്കേതിക വിദ്യകളുടെ ഇരകളാകുന്നുണ്ട് ഇനിയും  ഇരകളായേക്കാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ  കൃത്രിമമായി നിര്‍മിക്കപ്പെട്ട ഒറ്റനോട്ടത്തിൽ  യഥാര്‍ഥമെന്ന് തോന്നുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദം ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങളെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്. എഐയെ പ്രതിനിധീകരിക്കുന്ന 'ഡീപ്പ് ലേണിങ്' (DeepLearning) എന്ന വാക്കും വ്യാജം എന്നര്‍ത്ഥം വരുന്ന 'ഫേക്ക്' (Fake) എന്ന വാക്കും കൂടിചേർന്നാണ്  ഡീപ്പ് ഫേക്ക് എന്ന പേര്.

മനുഷ്യനു സമാനമായ ബുദ്ധിയുള്ള സോഫ്റ്റ്‌വെയറുകൾ ചിത്രം വരയ്ക്കുന്നതും കത്തും കവിതയും ലേഖനവും എഴുതുന്നതും ഇല്ലാത്ത ഫൊട്ടോഗ്രഫുകളും വിഡിയോയും  സൃഷ്ടിക്കുന്നതുമൊക്കെ ഇതിനോടകം  പലവട്ടം വാർത്തയായതാണ്. 

അത്തരത്തിൽ എഐ ഉപയോഗിച്ചു നിർമിച്ചതാണ് മലയാളത്തിന്റെ സൂപ്പർതാരങ്ങൾ ‘അഭിനയിച്ച’ ഇംഗ്ലിഷ് ഗോഡ്ഫാദറിലെ ഈ രംഗം.  സിനിമയിലെ പ്രധാനകഥാപാത്രങ്ങളായി  മമ്മൂട്ടിയും മോഹൻലാലും ഫഹദ് ഫാസിലും അഭിനയിച്ച ഒരു രംഗമായിരുന്നു ആ വിഡിയോ.  ഗോഡ്ഫാദർ വിഡിയോ അപകടകരമായ കാര്യമല്ല. പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കൗതുകം എന്ന് വേണമെങ്കിൽ പറയാം. സമ്പത്തിക തട്ടിപ്പുകള്‍, ആള്‍മാറാട്ടം, രാഷ്ട്രീയ പ്രചാരണം തുടങ്ങി വിവിധങ്ങളായ മറ്റാവശ്യങ്ങള്‍ക്കും ഡീപ്പ് ഫേക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നുള്ളത്  ഏറെ ഭയപ്പെടുത്തുന്ന കാര്യമാണ്. 

ഇവിടെ ഭയപ്പെടേണ്ട മറ്റൊരു വസ്തുത സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രചരിക്കുന്ന  ഡീപ് ഫേക്ക് വിഡിയോകൾ യാഥാർത്ഥമല്ലെന്നു അറിഞ്ഞുകൊണ്ടുതന്നെയാണ് പലരും അത് പങ്കുവെക്കുന്നത്  എന്നുള്ളതാണ്.  ഉദാഹരണത്തിന് തങ്ങള്‍ പങ്കുവെക്കുന്നത് ഒരു യുവതിയുടെ വ്യാജ വീഡിയോ ആണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് പലരും അത് പങ്കുവെക്കുന്നത്. ഇത്തരം മനോഭാവമുള്ളവരെ നേരിടുക എന്നത് കുറച്ചു പ്രയാസമാണ്. 

നമ്മൾ ജീവിക്കുന്നത് ഡീപ്  ഫേക്കുകളുടെ കാലത്താണ് എന്ന് പറയാതിരിക്കാൻ വയ്യ. ഏറെ മികവോടെ നിര്‍മിച്ച ഡീപ്പ് ഫേക്കുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നത് പ്രയാസമാണ്. നമ്മൾ പറയാത്ത കാര്യങ്ങൾ  പറയുന്നതുപോലെയും പാടാത്തതു പാടിയതു പോലെയുമുള്ള വിഡിയോകൾ ഇതിലൂടെ നിർമിക്കാം. 
അതുകൊണ്ടുതന്നെ നമ്മുടെ മുന്നിലേക്ക് വരുന്ന വീഡിയോ, ഓഡിയോ, ചിത്രങ്ങള്‍ എന്നിവയെ വിശ്വസിക്കുന്നതില്‍ കുറച്ച്  ജാഗ്രത പാലിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. 

ഡീപ്പ് ഫേക്ക് വീഡിയോകളിലെ മുഖങ്ങളുടെ കൺചലനം സാധാരണ നിലയിലായിരിക്കില്ലെന്ന് 2008-ൽ ചില അമേരിക്കന്‍ ഗവേഷകര്‍ നിരീക്ഷിക്കുകയുണ്ടായി. ഡീപ്പ് ഫേക്ക് വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ അത് നമുക്കും കാണാൻ സാധിക്കും. കണ്ണുകള്‍ ചിമ്മുന്നത് പഠിച്ചെടുക്കാന്‍ അല്‍ഗൊരിതത്തിന് ഇതുവരെ സാധിച്ചിട്ടില്ല  പക്ഷെ അത് പഠിച്ചെടുക്കുന്നതോടെ ഡീപ്പ് ഫേക്ക് തിരിച്ചറിയാനുള്ള മാർഗ്ഗവും അവസാനിച്ചേക്കാം. 
അതുപോലെ ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മില്‍ ചേര്‍ച്ചയുണ്ടാവില്ല,  ചര്‍മ്മം, മുടി, മുഖഭാവം,  ആഭരണങ്ങള്‍, വസ്ത്രധാരണ രീതി എന്നിവയിലെല്ലാം ചില പ്രശ്‌നങ്ങളും കാണാനാവും.  

ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ ഈ നിരീക്ഷണങ്ങളെയൊക്കെ  മറികടക്കാൻ  പോന്ന തരത്തിലേക്കാണ്  എഐ സാങ്കേതികവിദ്യ  നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം ശബ്ദങ്ങളേയും  ദൃശ്യങ്ങളേയും ജാഗ്രതയോടെ കൈകാര്യം ചെയ്യുക. അറിഞ്ഞും അറിയാതെയും ഇത്തരം ഡീപ് ഫേക്കുകൾ നിങ്ങളിലൂടെ പങ്കുവെക്കപ്പെടുമ്പോൾ നാളെ ആ സ്ഥാനത് നിങ്ങളുടെ തന്നെ അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടപ്പെട്ട ഒരാളുടെ മുഖമായാൽ എങ്ങനെയിരിക്കും എന്ന് ഓർക്കുക.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads-  Join ചെയ്യാം

 

 

 

Tags