പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 40 വർഷം തടവ്

തിരുവനന്തപുരം: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ 40 വർഷം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ചിറയിൻകീഴ് അക്കോട്ടുവിള ചരുവിള പുത്തൻ വീട്ടിൽ മധു എന്ന ബാലൻ (48) നെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണം. നിഷ്‌കളങ്കനായ കുട്ടിയെ ഹീനമായ പീഡനം നടത്തിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
2020ൽ, കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണ്ടൂർ സ്കൂളിനടുത്തുള്ള ഒരു റബ്ബർ തോട്ടത്തിൽ കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി രണ്ടു തവണ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിക്ക് ഭക്ഷണവും മിഠായിയും വാങ്ങി നൽകി പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വീട്ടുകാരോടൊന്നും പീഡന വിവരം പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞു തുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്.
കുട്ടിയെ പല മുതിർന്നവരും വന്ന് വിളിച്ചു കൊണ്ടു പോകുന്നതും വീട്ടുകാർക്ക് സംശയമുണ്ടാക്കി. കുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് കുട്ടി സംഭവം പുറത്തു പറഞ്ഞത്. ചിറയിൻകീഴ് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. കുട്ടി മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യ മൊഴിയിൽ മദ്യവും മയക്കു മരുന്നും ഭക്ഷണവും നൽകി പലരും പീഡിപ്പിച്ചതായി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 5 കേസുകൾ കൂടി പൊലീസ് റജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റു കേസുകളും വിചാരണയിലാണ്. സംഭവത്തിന് ശേഷം കുട്ടിയും കുടുംബവും താമസം മാറിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 16 സാക്ഷികളേയും 19 രേഖകളും ഹാജരാക്കി. പിഴത്തുക കുട്ടിക്കു നൽകണം. ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ജി.ബി. മുകേഷാണ് കേസ് അന്വേഷിച്ചത്.