സംസ്ഥാനത്തെ അതിതീവ്ര മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു. നാളെ വൈകിട്ട് 3ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കേണ്ടിയിരുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന് ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ തീരുമാനം.
മെയ് 27 ന് ആണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബിജു മേനോന്, ജോജു ജോര്‍ജ് എന്നിവരാണ് മികച്ച നടനുള്ള പുരസ്കാരങ്ങള്‍ പങ്കിട്ടത്. ഭൂതകാലത്തിലെ അഭിനയത്തിന് രേവതിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.
കൃഷാന്ദ് ആര് കെ സംവിധാനം ചെയ്ത ആവാസവ്യൂഹമായിരുന്നു മികച്ച ചിത്രം. മികച്ച സംവിധായകനായി ജോജി ഒരുക്കിയ ദിലീഷ് പോത്തന് തെരഞ്ഞെടുക്കപ്പെട്ടു. നാല് പുരസ്കാരങ്ങള്‍ ജോജിക്ക് ലഭിച്ചിരുന്നു.
Comments